ദന്തേവാഡ: 17ാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കഴിഞ്ഞ ദിവസം ദന്തേവാഡയില്‍ ഉണ്ടായത് വൻ മാവോയിസ്റ്റ് ആക്രമണമാണ്. ഇതോടെ കനത്ത സുരക്ഷയാണ് ഛത്തീസ്ഗഡില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെയാണ് ഇവിടെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നലെ ഉണ്ടായ ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഭീമ മണ്ഡാവിയും അഞ്ച് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. പ്രചാരണത്തിന്‍റെ ഭാഗമായി പോയ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
അതിനൂതനമായ സ്ഫോടകവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ഡ്രൈവര്‍ എന്നിവരും എംഎല്‍എയ്ക്കൊപ്പം സ്ഫോടനം നടന്നയിടത്തു തന്നെ മരിച്ചിരുന്നു. ഭീമാ മണ്ഡാവിയെ കൂടാതെ അഞ്ചു പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇവരെ പക്ഷെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്.
അതി ഭീകരമായ സ്ഫോടനത്തില്‍ എംഎല്‍എ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് എസ്‍യുവി വാഹനം വായുവിലേക്ക് ഉയര്‍ന്നു പൊങ്ങി രണ്ടായി പിളര്‍ന്നു. വാഹനത്തിന്‍റെ അവശിഷ്ടങ്ങളും ആക്രമണം നടന്ന പ്രദേശത്തെ ചിത്രങ്ങളും ദൃശ്യങ്ങളും ആക്രമണത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നതാണ്. അതേസമയം ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി പൊലീസ് പറയുന്നു. ദന്തേവാഡയിലേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചാണ് ബിജെപി സംഘം പോയതെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് വ്യക്തമാക്കി.
അതേസമയം എംഎൽഎയുടെ വാഹനവ്യൂഹത്തിനൊപ്പം അഞ്ച് സുരക്ഷാ ജീവനക്കാരുടെ വാഹനം കൂടിയുണ്ടായിരുന്നു. അവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

