തിരുവനന്തപുരം : കേരളത്തിലെ നിരത്തിലുടനീളം ക്യാമറ സ്ഥാപിച്ച പദ്ധതിയില്‍ പ്രധാന പങ്ക് വഹിക്കുന്നത് പ്രസാഡിയോയും ട്രോയിസുമാണെന്ന വിവരം കെല്‍ട്രോണ്‍ നേരത്തെ അറിഞ്ഞിരുന്നതാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നു. നേരത്തെ വിവരങ്ങള്‍ മറച്ചുവച്ചെന്ന ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെ ഇക്കാര്യം സമ്മതിക്കുന്ന രേഖകള്‍ കെല്‍ട്രോണ്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുറംകരാറുകളില്‍ കെല്‍ട്രോണിന് ബന്ധമൊന്നുമില്ലെന്നായിരുന്നു ഇതുവരെയുള്ള വാദം.
2021ല്‍ എസ്ആര്‍ഐടി കെല്‍ട്രോണിന് നല്‍കിയ കത്താണാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. പ്രധാന ജോലികളെല്ലാം ചെയ്യുന്നത് പ്രസാഡിയോയും ട്രോയിസ് ഇന്‍ഫോടെക്കുമാണെന്ന് കത്തിൽ വ്യക്തമായി പറയുന്നുണ്ട്. സാമ്പത്തിക സഹായം നല്‍കുന്നത് ഇസെന്‍ട്രിക് സൊലൂഷന്‍സാണെന്നും കത്തിലുണ്ട്. ഇതോടെ പദ്ധതിയില്‍ ചുക്കാന്‍ പിടിച്ചത് പ്രസാഡിയോയും ട്രോയിസുമാണെന്ന് സ്ഥിരീകരിച്ചു.
ആരോപണം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിഷയത്തിൽ സര്‍ക്കാര്‍ വൈകാതെ മറുപടി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചിട്ടുണ്ട്.