തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ശേഖരിച്ച് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചതിനുപിന്നാലെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളുടെ പൊങ്കാല.’ഇല്ലാത്ത പൊങ്കാലയുടെ പേരിൽ കാശടിച്ചു മാറ്റിയത് പോലെ ഇതും മറിച്ചു വിൽക്കാനാണോ’ എന്നാണ് പലരും ചോദിക്കുന്നത്.’പൊങ്കാല കഴിഞ്ഞുള്ള പായസം വീട്ടിൽ കൊണ്ടുപോകാമോ’ എന്നും ചിലർ പരിഹസിച്ചു.
അതേസമയം കോർപ്പറേഷനാണ് ഈ ചുടുകട്ടകളിൽ പൂർണ്ണ അധികാരമെന്നും മറ്റാരും ഇതെടുക്കരുതെന്നും മേയർ ഉത്തരവ് ഇട്ടു. ശേഖരിക്കാൻ ശുചീകരണ വേളയിൽ പ്രത്യേക വോളന്റീയർമാരെയും സജ്ജീകരിക്കും. നഗരസഭയുടെ ഭാഗമല്ലാതെ ആരെങ്കിലും അനധികൃതമായി ചുടുകട്ടകൾ ശേഖരിച്ചാൽ പിഴ ഈടാക്കുമെന്നും മേയർ അറിയിച്ചു. പൊങ്കാലയോട് അനുബന്ധിച്ച് നഗരസഭ തലത്തിലുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും മേയർ വ്യക്തമാക്കി.