ഹൈദരാബാദ്: ലാല്‍ ബഹാദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ തന്‍റെ അവസാന മത്സരം കളിച്ച് സാനിയ മിർസ. പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് താരം നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മിക്സഡ് ഡബിള്‍സ് പങ്കാളിയായിരുന്ന രോഹന്‍ ബൊപ്പണ്ണ, സുഹൃത്തും ഡബിള്‍സ് പങ്കാളിയുമായിരുന്ന ബെഥാനി മറ്റെക്, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവര്‍ക്കൊപ്പം പ്രദര്‍ശന മത്സരം കളിച്ചാണ് താരം ടെന്നീസ് റാക്കറ്റ് താഴെ വച്ചത്.
മത്സരത്തിന് മുമ്പ് നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ സാനിയ കരയുകയായിരുന്നു. രാജ്യത്തിനായി 20 വര്‍ഷം കളിക്കാനായത് തന്‍റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അതിൽ അഭിമാനമുണ്ടെന്നും താരം പറഞ്ഞു. ഹൈദരാബാദിലെ ഇതേവേദിയില്‍ വച്ച് ഡബ്ല്യുടിഎ കിരീടം സ്വന്തമാക്കിയായിരുന്നു സാനിയയുടെ ടെന്നീസ് ലോകത്തിലേക്കുള്ള കടന്നുവരവ്.
സാനിയയുടെ വിടവാങ്ങല്‍ മത്സരത്തിനായി മാത്രമാണ് താന്‍ ഹൈദരാബാദില്‍ എത്തിയതെന്ന് മുന്‍ കായിക മന്ത്രി കൂടിയായ കിരണ്‍ റിജിജു പറഞ്ഞു. ടെന്നീസിന് മാത്രമല്ല ഇന്ത്യന്‍ കായികരംഗത്തിനാകെ പ്രചോദനമാണ് സാനിയയെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന മന്ത്രിമാരായ റാമറാവുവും വി ശ്രീനിവാസ ഗൗഡും ചേര്‍ന്ന് സാനിയയെ ആദരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും സാനിയയുടെ വിടവാങ്ങല്‍ മത്സരത്തിന് പങ്കെടുത്തിരുന്നു.