Tuesday, April 23, 2024
spot_img

പെണ്‍കുട്ടി മൊഴിമാറ്റിയിട്ടും രക്ഷയായില്ല ; ഇരപോലും രക്ഷയ്‌ക്കെത്തിയിട്ടും കോടതിക്ക് മുന്നില്‍ ശാസ്ത്രീയ തെളിവുകള്‍ പ്രതിയെ കുടുക്കി; ഇത്തരമൊരു കേസ് സംസ്ഥാനത്ത് ഇതാദ്യമെന്ന് പ്രോസിക്യൂട്ടര്‍ എസ്.സീമ

ആലപ്പുഴ : പീഡനകേസില്‍ ഇരയായ പെണ്‍കുട്ടി മൊഴിമാറ്റിയിട്ടും ശാസ്ത്രീയ തെളിവുകള്‍ പ്രതിയെ കുടുക്കി. ഇരപോലും രക്ഷയ്‌ക്കെത്തിയപ്പോഴും കോടതിക്ക് മുന്നില്‍ ശാസ്ത്രീയ തെളിവുകള്‍ മാരിയപ്പനാണ് പ്രതിയെന്ന് ചൂണ്ടിക്കാണിച്ചു. പ്രായപൂര്‍ത്തിയാവാത്ത തമിഴ് പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷമാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കളെ പോലും അറിയാതെ ഗര്‍ഭിണിയായ പെണ്‍കുട്ടി ആലപ്പുഴയിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തമിഴ് മാത്രം സംസാരിച്ചിരുന്ന പെണ്‍കുട്ടിയോട് പൊലീസ് കേസെടുത്ത് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഇരുപത്തിനാല് കാരനായ മാരിയപ്പന്‍ എന്നയാള്‍ കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി എന്ന വിവരം മനസിലായത്. തുടര്‍ന്ന് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ വിചാരണയ്ക്കിടെ മാരിയപ്പനല്ല പീഡിപ്പിച്ചതെന്ന വാദം നിരത്തി പീഡനകേസിലെ ഇരപോലും പ്രതിയ്ക്കനുകൂലമായി മൊഴിമാറ്റി. പക്ഷേ കോടതി ഡി.എന്‍.എ.പരിശോധനയിലൂടെ ഗര്‍ഭത്തിനുത്തരവാദി മാരിയപ്പനാണെന്ന് മനസിലാക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. ആലപ്പുഴ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി എസ്.എച്ച്‌.പഞ്ചാപകേശനാണ് ശാസ്ത്രീയ രീതികള്‍ അവലംബിച്ച്‌ ശിക്ഷ വിധിച്ചത്. പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. ശാസ്ത്രീയ തെളിവുകള്‍ മാത്രം കണക്കിലെടുത്ത് ശിക്ഷവിധിക്കുന്ന സംസ്ഥാനത്തെ ആദ്യ പോക്‌സോ കേസാണിതെന്ന് പ്രോസിക്യൂട്ടര്‍ എസ്.സീമ വ്യക്തമാക്കി.

Related Articles

Latest Articles