ദില്ലി : ഉത്സവ സീസണ്‍, പുതുവത്സര ആഘോഷം എന്നിവ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കു കോവിഡ് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. പനി, ഗുരുതര ശ്വാസപ്രശ്നങ്ങള്‍ എന്നീ ലക്ഷണങ്ങളുള്ള രോഗികളെ നിരീക്ഷിക്കണമെന്നും രോഗം സ്ഥിരീകരിച്ചാല്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും ആള്‍ക്കൂട്ടങ്ങള്‍ അമിതമാകരുതെന്നും മാസ്ക് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി വിർച്വലായി ചർച്ച നടത്തി. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചെങ്കിൽ മാത്രമേ കോവിഡ് സാഹചര്യം നിയന്ത്രിക്കാനാകൂവെന്ന് മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക, പരിശോധന വേഗത്തിലാക്കുക, ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവ ഉറപ്പാക്കണമെന്നും മൻസുഖ് മാണ്ഡവ്യനിർദേശിച്ചു.