കുമളി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് തമിഴ്‌നാട് സ്വദേശികളായ
എട്ട് പേർക്ക് ദാരുണാന്ത്യം.അപകടത്തിൽ കുട്ടിയുള്‍പ്പെടെ രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ മുതിര്‍ന്നയാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി 11.30-ന് കുമളി-കമ്പം ദേശീയപാതയില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ ലോവര്‍ ക്യാമ്പ് ഇറക്കത്തിലാണ് അപകടം ഉണ്ടായത്. മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളംകൊണ്ടുപോകുന്ന പെന്‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് മുകളിലേക്കാണ് വാഹനം വീണത്. തലകീഴായി മറിഞ്ഞ വാഹനം വെട്ടിപ്പൊളിച്ചാണ് തീർത്ഥാടകരെ പുറത്തെടുത്തത്.
നാലുപേര്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.വാഹനത്തില്‍ കുടുങ്ങിയവരെ ശ്രമപ്പെട്ടാണ് പുറത്തെത്തിച്ചത്. ശബരിമല ദര്‍ശനത്തിനുശേഷം മടങ്ങുകയായിരുന്ന തേനി ആണ്ടിപ്പെട്ടി സ്വദേശികളായ 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.