ദില്ലി: പാർലമെന്റ് അതിക്രമക്കേസിൽ പുതിയ നീക്കവുമായി ദില്ലി പോലീസ്. പ്രതികളെ നുണ പരിശോധനയ്ക്കും നാർക്കോ ടെസ്റ്റിനും വിധേയരാക്കാനാണ് നീക്കം. ഇക്കാര്യത്തിൽ ദില്ലി പോലീസ് കോടതിയിൽ നൽകിയ അപേക്ഷ വരുന്ന അഞ്ചാം തീയതി പരിഗണിക്കും.
അതേസമയം സംഭവത്തിൽ അറസ്റ്റിലായവര്‍ 2015 മുതല്‍ അതിക്രമത്തിന് പദ്ധതിയിട്ടിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2015-ല്‍ ഭഗത് സിങ് ഫാന്‍ ക്ലബ്ബ് എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയതുമുതല്‍ ഇവര്‍ അക്രമത്തിന് പദ്ധതിയിട്ടിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.
മനോരഞ്ജന്‍, സാഗര്‍ ശര്‍മ എന്നിവരായിരുന്നു ആദ്യം ആലോചനയുടെ ഭാഗമായിരുന്നത്. പിന്നീടാണ് ലളിത് ഝാ, അമോല്‍ ഷിന്ദേ, നീലം ദേവി എന്നിവരും സംഘത്തിൽ പങ്കാളികളായത്.ഈ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
മുഖ്യ സൂത്രധാരനായ ലളിത് ഝായെ ചോദ്യംചെയ്തപ്പോൾ, ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളായിരുന്ന ഇവര്‍ വിവിധയിടങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി.
സ്‌മോക്ക് ബോംബുകൾ ഒളിച്ചുകടത്താൻ ഷൂവില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് പ്രതികളെ സഹായിച്ചയാളെ കണ്ടെത്താന്‍ ഡല്‍ഹി പോലീസ് യു.പി. പോലീസിന്റെ സഹായം തേടിയിരുന്നു. മനോരഞ്ജനാണ് ഇതിനായി യു.പി.യിലെ ആലംബാഗിലുള്ള വ്യക്തിയുടെ സഹായംതേടിയത്. ദില്ലി പോലീസ് ആലംബാഗില്‍ എത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല.