സിൽവർലൈൻ പദ്ധതിയിൽ കേന്ദ്രം ശക്തമായ ഇടപെടൽ നടത്തിനാൽ സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ അയവ് വരുന്നു. ഭൂമിയേറ്റെടുക്കൽ നടപടി നിർത്തിവയ്ക്കുന്നതാണ് ഇപ്പോൾ ഉചിതമെന്ന റെയിൽവേ മന്ത്രാലയത്തിന്റെ അഭിപ്രായം തൽക്കാലം കേരളം കേൾക്കും.ഭൂമിയേറ്റെടുക്കൽ നടപടിക്കായി ജില്ലകളിൽ ഓഫിസ് തുറക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥരെ സാമൂഹികാഘാത പഠനത്തിനും കല്ലിടലിനുമായി ഉപയോഗിക്കും. പദ്ധതി എങ്ങനെ ജനങ്ങളെ ബാധിക്കുമെന്നു പഠനത്തിനു ശേഷമേ അറിയാനാകൂവെന്നാണ് റെയിൽവേ മന്ത്രി പാർലമെന്റിൽ അറിയിച്ചത്. ഇപ്പോൾ നടക്കുന്ന സാമൂഹികാഘാത പഠനവുമായി മുന്നോട്ടുപോകാനുള്ള അനുമതി മാത്രമേ റെയിൽവേ മന്ത്രാലയം നൽകുന്നുള്ളൂ.
കേന്ദ്രാനുമതിയില്ലാതെ സർവ്വ നിയമങ്ങളും ലംഘിച്ച് ഭൂമി ഏറ്റെടുക്കൽ നടത്തിയത് സംസ്ഥാന സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. മെട്രോമാൻ ഇ ശ്രീധരൻ അടങ്ങുന്ന സംസ്ഥാന ബിജെപി നേതാക്കളുടെ സംഘം കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. തുടർന്നാണ് കേന്ദ്രാനുമതിയില്ലാതെയുള്ള ഭൂമിയേറ്റെടുക്കൽ അനുവദിക്കാനാവില്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്.