തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മുഹമ്മദ് നിഷാം സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.
അതേസമയം കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിന് ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. രണ്ട് തവണ ജാമ്യകാലാവധി നീട്ടുകയും ചെയ്തു. എന്നാൽ, മൂന്നാമതും ജാമ്യം നീട്ടണമെന്ന മുഹമ്മദ് നിഷാമിന്റെ ആവശ്യം ഹൈക്കോടതി തള്ളി. തുടർന്ന്, സെപ്റ്റംബർ 15ന് പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാകുകയും ചെയ്തു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് നിഷാം ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.