ദില്ലി: ഭാരതത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ദൗത്യത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പിന്തുണ അറിയിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ബഹിരാകാശ ദൗത്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണായാകുന്നത് ഈ കഴിഞ്ഞ ജൂണിലായിരുന്നു. വാഷിംഗ്ടണിൽ പ്രധാനമന്ത്രിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിലായിരുന്നു ധാരണയായത്. അത്കൊണ്ട് തന്നെ ഐഎസ്ആർഒയ്‌ക്കൊപ്പം ചേർന്ന് സംയുക്തമായി ചന്ദ്രയാൻ-3യുടെ പ്രവർത്തനവും സഞ്ചാരഗതിയും നാസ നിരീക്ഷിച്ചു വരികയാണ്.
പേടകത്തിന്റെ അപ്‌ഡേഷനുകൾ ബെംഗളൂരുവിലെ മിഷൻ ഓപ്പറേഷൻ സെന്ററിലേക്ക് കൈമാറുന്നത് നാസയിലൂടെയാണ്. ഭ്രമണപഥത്തിലൂടെയുള്ള ഉപഗ്രഹത്തിന്റെ സഞ്ചാരം നിരീക്ഷിക്കുന്നതും യൂറോപ്യൻ സ്‌പെയിസ് ഏജൻസിയുടെ എക്‌സ്ട്രാക്ക് നെറ്റ്‌വർക്കിന്റെ ഗ്രൗണ്ട് സ്റ്റേഷന്റെ സഹായ സഹകരണത്തോടെയാണ്.
അതേസമയം ഭാരതത്തിന്റെ സ്വപ്ന ദൗത്യമായ ചന്ദ്രയാൻ -3 വിജയത്തിന്റെ പടിവാതിക്കൽ. ഇന്ന് വൈകിട്ട് 6.04-ന് പേടകം സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാക്കും. വൈകിട്ട് 5.30 മുതൽ എട്ട് മണിവരെയാണ് സോഫ്റ്റ് ലാൻഡിംഗിനുള്ള സമയമെന്ന് ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു. പിന്നീട് 6.04-നായിരിക്കും സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ നടക്കുകയെന്ന് ഐഎസ്ആർഒ വ്യക്തമാക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ഡീബൂസ്റ്റിംഗ് പ്രക്രിയയും വിജയകരമായതോടെ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 25 കിലോമീറ്റർ അകലത്തിലാണ് നിലവിൽ ലാൻഡർ സ്ഥിതിചെയ്യുന്നത്.