ഐസ്വാൾ: ദില്ലി എൻഎസ്എസ് സംഘടിപ്പിച്ച വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉത്ഘാടനം ചെയ്തു. ചട്ടമ്പി സ്വാമിയും ശ്രീനാരായണ ഗുരുദേവനും കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൾ കണ്ട മികച്ച ദാർശനിക പ്രതിഭകളും നവോത്ഥാന നായകരുമായിരുന്ന എന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി. പരസ്പര പൂരകങ്ങളും, പരസ്പര ഹിതാനുസാരികളുമായിട്ടാണ് അവർ കഴിഞ്ഞിരുന്നത്. ആത്മിക ഉന്നതിയെയും ഭൗതിക ഉൽക്കർഷത്തെയും കോർത്തിണക്കി സ്നേഹവും ജീവകാരുണ്യവും വാരിവിതറി ജാതി രഹിത സാമൂഹ്യ സംരചനയ്ക്കായിട്ടാണ് ഈ മഹാത്മാക്കൾ ഉദ്യമിച്ചത്. 1882 ഡിസംബറിൽ കൊച്ചി സന്ദർശിച്ച സ്വാമി വിവേകാനന്ദൻ ചട്ടമ്പി സ്വാമിയെ സന്ദർശിച്ച് ചിന്മുദ്രയെക്കുറിച്ച് അനുഭവ ജ്ഞാനം സ്വായത്തമാക്കിയശേഷം ” കേരളത്തിൽക്കണ്ട അത്ഭുത പ്രതിഭയെന്നാണ്” ചട്ടമ്പി സ്വാമിയെ വിശേഷിപ്പിച്ചത്.
ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച രവീന്ദ്ര നാഥ ടാഗോർ പറഞ്ഞത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ദർശിച്ച മഹാത്മാക്കളിൽ ശ്രീനാരായണ ഗുരുവിനെക്കാൾ മികച്ചതോ തുല്യനോ ആയ മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല എന്നായിരുന്നു. വിവേകാനന്ദനും ടാഗോറും കണ്ടെത്തിയ ഈ മുത്തുകൾ എന്തുകൊണ്ട് കേരളം ആഴത്തിൽ കാണാതെപോയി എന്ന ദുഃഖസത്യം ഇപ്പോഴും അവശേഷിക്കുന്നു. ഈ കാലഘട്ടത്തിൽ ഇവരുടെ ജീവിത ദർശനങ്ങൾ ആഴത്തിലുള്ള പാഠ്യ വിഷയമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.അതിനായി ഭാരതം പൊതുവിലും കേരളം സമൂഹം പ്രത്യേകമായും മുന്നോട്ടുവരണമെന്നും പി.എസ്. ശ്രീധരൻപിള്ള അഭ്യർത്ഥിച്ചു.