ദില്ലി : സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ജനദ്രോഹനയങ്ങളിൽനിന്നും ശ്രദ്ധതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. രാജ്യം മുഴുവൻ സ്വാഗതം ചെയ്ത വിപ്ലവകരമായ തീരുമാനമായിരുന്നു കേന്ദ്രസർക്കാർ നടപ്പിലാക്കിയ മുത്തലാഖ് നിരോധനം. എന്നാൽ ഈ നിയമത്തിലൂടെ വിവാഹമോചനം നേടുന്ന മുസ്‍ലിംകളെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പരാമർശം ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതിനു കാരണമായി എന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.
ഹിന്ദുസംഘടനകളും മുസ്‍ലിം സംഘടനകളും തമ്മിൽ ചർച്ച നടന്നാൽ എങ്ങനെയാണു വർഗീയതയാവുന്നതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി പറയണം. ഇത്തരം വർഗീയ പ്രചരണം നാലു വോട്ട് കിട്ടാൻ സഹായകരമാവുമെങ്കിലും കേരളത്തിന്റെ അന്തരീക്ഷം മോശമാക്കുമെന്നു പിണറായി മനസിലാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മലബാർ ദേവസ്വം ബോർഡിൽനിന്നു രാഷ്ട്രീയക്കാരെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധിയെ ബിജെപി നേതൃത്വം സ്വാഗതം ചെയ്യുന്നുവെന്നും ഈ ആവശ്യം ഇതു ബിജെപി കാലാകാലങ്ങളായി ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിൽ ചക്രശ്വാസം വലിക്കുമ്പോഴും സിൽവർലൈൻ പദ്ധതിയുടെ പേരിൽ 62 കോടി പാഴാക്കിയ സർക്കാർ സംസ്ഥാനത്തെ ജനങ്ങളോടു മാപ്പപേക്ഷിക്കണം. ജനങ്ങളുടെ മേൽ അമിത നികുതി ഭാരം കെട്ടിവയ്ക്കുന്ന പിണറായി സർക്കാർ അഴിമതിക്കും ധൂർത്തിനും വേണ്ടി പണം പാഴാക്കുകയാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.