പന്തളം : ബിജെപി ദേശീയ നിർവാഹക സമിതിയംഗവും പ്രമുഖ അഭിനേതാവുമായ ജി. കൃഷ്ണകുമാറിന്റെ കാറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലെ അകമ്പടി ബസ് ഇടിച്ചു. തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്ന് കൃഷ്ണകുമാർ രക്ഷപ്പെട്ടത്. ബസ് മനപ്പൂർവ്വമായി കാറിൽ ഇടിച്ചുവെന്നാണ് ആരോപണം. അപകട ശേഷം ബസിലുണ്ടായിരുന്ന പോലീസുകാർ കൃഷ്ണകുമാറിനെ അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ട്.
സംഭവത്തെ തുടർന്ന് പന്തളം പൊലീസ് സ്‌റ്റേഷനിലെത്തി കൃഷ്ണകുമാർ പരാതി നൽകിയിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞതിനും നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. പുതുപ്പള്ളിയിലെ പ്രചരണത്തിനായുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി. കൃഷ്ണകുമാറും പുതുപ്പള്ളി യാത്രയിലായിരുന്നു. കനത്ത സുരക്ഷയിൽ റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ഇതിനിടെയിലാണ് റോഡിന്റെ വശത്തുണ്ടായിരുന്ന കൃഷ്ണകുമാറിന്റെ കാറിനെ ഇടിച്ചു തെറുപ്പിക്കാനുള്ള ശ്രമം. മുമ്പ് മുഖ്യമന്ത്രിക്കെതിരെ കരിങ്കോടി പ്രതിഷേധം നടത്തിയവരെ അകമ്പടി വാഹനം ഇടിച്ചു തെറുപ്പിക്കാൻ ശ്രമിച്ചതും കാറിനുള്ളിൽ നിന്ന് ലാത്തി വീശി അടിച്ചതുമെല്ലാം വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.