തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് അനുപമയുടെ കുഞ്ഞിനെ (Child Missing) ദത്തു നൽകിയതായി സൂചന. ഈ കുരുന്നിനെ കടത്തിയത് ആന്ധ്രയിലേയ്ക്കാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ ശിശുക്ഷേമസമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയതായാണ് സൂചന.
പ്രസവിച്ച് മൂന്നാം ദിവസമാണ് അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ എടുത്തുമാറ്റിയത്. കുഞ്ഞിനെ നിയമപരമായാണ് നൽകിയിട്ടുള്ളതെന്നും എന്നാൽ, എവിടെയാണെന്ന് അനുപമയുടെ അച്ഛൻ പേരൂർക്കട ഏരിയാ കമ്മിറ്റി അംഗം കൂടിയായ പി.എസ്.ജയച്ചന്ദ്രൻ പറയുന്നില്ലെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാൽ സംഭവം മാധ്യമ ശ്രദ്ധ നേടിയതോടെയാണ് പോലീസ് സിപിഎം നേതാവ് കൂടിയായ അച്ഛൻ ജയചന്ദ്രനെതിരെ കേസെടുത്തത്. തുടക്കത്തിൽ താത്‌കാലിക ദത്ത് നൽകിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നൽകാനുള്ള നടപടികൾ കോടതിയിൽ നടക്കുകയാണ്. വിവാദങ്ങൾക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണെന്ന് അനുപമ പരാതിപ്പെടുന്നു.
കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും അനുപമ പരാതിയുമായി സമീപിച്ചിരുന്നു. ഏപ്രിലിൽ ശിശുക്ഷേമസമിതിയിലും ലഭിച്ച കുഞ്ഞുങ്ങളുടെ വിവരവും അനുപമ അന്വേഷിച്ചിരുന്നു. വിവരങ്ങൾ കോടതിയിലേ അറിയിക്കാനാവൂ എന്നാണ് ശിശുക്ഷേമ സമിതി അന്ന് നൽകിയ മറുപടി. എന്നാൽ ശിശു ക്ഷേമ സമിതിയിലെ ഉന്നതരായ പലർക്കും കുഞ്ഞിനെ ഏൽപ്പിച്ച വിവരം അറിയാമായിരുന്നുവെന്നും മനഃപൂർവം മറച്ചുവയ്‌ക്കുകയായിരുന്നുവെന്നാണ് അനുപമ പറയുന്നത്. വിവരം അറിഞ്ഞ ഉടനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകി ഡി.എൻ.എ. ടെസ്റ്റ് നടത്തി. അതേ ദിവസം രാത്രി ലഭിച്ച ഒരു കുഞ്ഞിന്റെ ടെസ്റ്റാണ് ഒത്തുനോക്കാൻ നടത്തിയതെന്ന പരാതിയും അനുപമ ഉയർത്തുന്നുണ്ട്.
അതേസമയം പോലീസിനെതിരെ കടുത്ത ആരോപണവുമായി കുഞ്ഞിനെ തട്ടിയെടുത്തതായി മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയ മുന്‍ എസ്.എഫ്.ഐ. നേതാവ് അനുപമ എസ്.ചന്ദ്രന്‍ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. എഫ്‌ഐആര്‍ ഇടാന്‍ ആറുമാസത്തെ സമയം എടുത്ത പോലീസ് ഇതുവരെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നും അനുപമ ആരോപിച്ചു.
അനുപമയുടെ വാക്കുകൾ ഇങ്ങനെ:
കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഏല്‍പ്പിച്ചുവെന്ന് അറിയുന്നത് രണ്ടുമാസം മുമ്പ് മാത്രമാണ്. അതുപോലും വിശ്വസനീയമല്ല. കാരണം ആറുമാസം മുമ്പെ പരാതി കൊടുത്തതാണ്. ഇതിനിടയില്‍ ഒരു തവണയെങ്കിലും വന്ന് പോലീസ് സ്‌റ്റേഷനില്‍ പറഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ ആ വഴിക്ക് നീങ്ങുമായിരുന്നു. ചിലപ്പോള്‍ ആ സമയത്ത് ഞങ്ങളുടെ കുഞ്ഞ് അമ്മ തൊട്ടിലില്‍ ഉണ്ടായിരുന്നിരിക്കാം. അങ്ങനെയെങ്കില്‍ കുഞ്ഞിനെ വീണ്ടെടുക്കാന്‍ കഴിഞ്ഞെനെ, കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകുമായിരുന്നു. ദത്തെടുക്കലിന്റെ നടപടിക്രമങ്ങളെല്ലാം റദ്ദാക്കി വേണം കുഞ്ഞിനെ ഇനി വീണ്ടെടുക്കാന്‍. ഇത്രയും നാള്‍ പറയാതിരുന്നതുകൊണ്ടുതന്നെ കുഞ്ഞിനെ അമ്മ തൊട്ടിലില്‍ ഏല്‍പ്പിച്ചുവെന്ന് ഇപ്പോള്‍ പറയുന്നതിനെ വിശ്വാസത്തില്‍ എടുക്കാനാകില്ല. ഞാനെന്റെ കുഞ്ഞിനെ കണ്ടിട്ട് ഒരു വര്‍ഷമായി. ചൊവ്വാഴ്ച അവന് ഒരുവയസ് ആയി. അന്ന് പോലും കുഞ്ഞിനെ കിട്ടാനുള്ള പരാതിയുമായി ഞങ്ങള്‍ ഓരോ സ്ഥലത്തും കയറി ഇറങ്ങുകയാണ്. അവന് ഒരു വയസാകുന്നതിന്റെ തലേന്ന്. അതായത് ഞങ്ങള്‍ പരാതികൊടുത്തിട്ട് ആറുമാസം തികയുന്നതിന്റെ അന്നാണ് അവര്‍ ഈ വിഷയത്തില്‍ എഫ്‌ഐആര്‍ ഇടുന്നത്. എഫ്‌ഐആറില്‍ കുഞ്ഞിനെ തട്ടികൊണ്ടുപോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വകുപ്പ് പോലും ചേര്‍ത്തിട്ടില്ല. തട്ടികൊണ്ടുപോകുക, തടവില്‍ പാര്‍പ്പിക്കുക, വ്യാജ രേഖ ചമയ്ക്കുക, ഗൂഢാലോചന നടത്തുക. ഈ നാലുവകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. എന്തുകൊണ്ട് ഇത്രയും വൈകിയെന്ന് ചോദിച്ചപ്പോള്‍ നിയമോപദേശം തേടിയിരുന്നു. അതിന്റെ മറുപടി കിട്ടിയത് കഴിഞ്ഞദിവമാണ്, എന്നാണ് പോലീസ് പറഞ്ഞത്.
മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ മൊഴി വിശദ്ദമായി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. ചുരുക്കി മാത്രമെ എഴുതുവെന്ന് പോലീസ് നിര്‍ബന്ധം പിടിച്ചു. അങ്ങനെയാണേല്‍ പരാതി ഡിജിപിക്കോ മറ്റോ നല്‍കാം എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ പരാതി വിശദമായി രേഖപ്പെടുത്താമെന്ന് പോലീസ് സമ്മതിച്ചു. എന്നിട്ട് എല്ലാം കംപ്യൂട്ടറില്‍ രേഖപ്പെടുത്തുകയാണ് ചെയ്തത്. എന്നെ എന്റെ അച്ഛന്‍ വിളിച്ച തെറികള്‍ ഉള്‍പ്പെടെ എല്ലാം പറഞ്ഞ് നോട്ട് ചെയ്യിപ്പിച്ച ശേഷം സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങാന്‍ നേരത്ത് ഞങ്ങളോട് പറഞ്ഞത് ഇത് മൊഴിയായിട്ട് എടുത്തത് അല്ല. എഫ്‌ഐആര്‍ ഇട്ടതിന് ശേഷം ഞങ്ങള്‍ക്ക് വിവരം ബോധ്യപ്പെടാന്‍ വേണ്ടി ഒരു സ്റ്റേറ്റ്‌മെന്റ് എടുത്തുവെന്നെ ഉള്ളു എന്നാണ്. മൊഴിയെടുക്കാന്‍ പിന്നെ വിളിപ്പിക്കാമെന്നും പോലീസ് പറഞ്ഞു. ഇവര്‍ ഈ ചെയ്യുന്നത് എന്താണെന്ന് ഇപ്പോഴും മനസിലാകുന്നില്ല. അനുപമ വ്യക്തമാക്കി.