തിരുവനന്തപുരം : കഞ്ചാവ് കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ പ്രതിക്കെതിരായ കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് മേധാവി അടുത്ത മാസം ആറിന് നേരിട്ട് എത്തുകയോ വിശദീകരണം നൽകുകയോ വേണമെന്നും തിരുവനന്തപുരം ഒന്നാം അഡി. സെഷൻസ് ജഡ്ജി സനിൽകുമാർ ഉത്തരവിട്ടു.
2018 ൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലെ ഏക പ്രതി സഞ്ചിത് കോടതിയിൽനിന്നു ജാമ്യം നേടിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. സംഭവത്തിൽ പ്രതിക്കു ജാമ്യം നിന്നവരെ കോടതി വിളിപ്പിക്കുകയും പ്രതി സ്ഥലത്തു തന്നെ ഉണ്ടെന്നും പൊലീസ് മനപൂർവ്വം അറസ്റ്റ് ചെയ്യാത്തതാണെന്നും ജാമ്യക്കാരിൽ നിന്ന് മനസിലാക്കുകയും ചെയ്തു.തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് മുഖേന വാറന്റ് നടപ്പാക്കാൻ നിർദേശം നൽകിയെങ്കിലും അത് നടപ്പായില്ല .
തുടർന്നു കോടതി സിറ്റി പൊലീസ് കമ്മിഷണറോടും നിർദേശിച്ചു. ഇതിനു കോടതിയിൽ കമ്മിഷണർക്കു പകരം വിശദീകരണം നൽകിയത് കന്റോൺമെന്റ് അസി.കമ്മിഷണർ ആയിരുന്നു. റിപ്പോർട്ടിൽ പ്രതിയെ പിടിക്കാത്തതിനു വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയതുമില്ല. തുടർന്നാണ് കോടതി കേസ് റജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.