ഇടുക്കി : ഗർഭസ്ഥ ശിശുവിന്റെ മരണത്തെ തുടർന്ന് മൂവാറ്റുപുഴയിലെ സബൈൻ സ്വകാര്യ ആശുപത്രിയിൽ സംഘർഷം. ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകര്‍ക്കുകയായിരുന്നു. . ഡോക്ടര്‍ അടക്കം മൂന്നു പേർക്കാണ് പരിക്കേറ്റത് . ഗർഭസ്ഥ ശിശു മരിച്ചതുമായി തുടർന്ന് ബന്ധുക്കളും ആശുപത്രി അധികൃതരുമായുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ഇന്നലെയാണ് മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്ത ഉടനെ സ്കാനിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ ഗർഭസ്ഥ ശിശു മരിച്ചതായി സ്കാനിംഗിൽ കണ്ടെത്തിയതോടെയാണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ സമയത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ദിവസം ഗര്‍ഭിണി അഡ്മിറ്റായില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. സംഘർഷത്തിന്റെ സാഹചര്യത്തിൽ 15 പേര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്