റായ്പൂർ : ഛത്തീസ്ഗഡിലെ കാങ്കീർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന സ്ഥിരീകരിച്ചു. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവുവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് വിവരം. ബിഎസ്എഫും ഛത്തീസ്ഗഡ് പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ബസ്തർ മേഖലയിൽ നടന്ന ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് നടന്നതെന്ന് ഐജി പി. സുന്ദർ രാജ് പറഞ്ഞു. മാവോയിസ്റ്റ് നേതാക്കളായ ശങ്കർ റാവു, ലളിത, രാജു എന്നിവർ മേഖലയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ.
ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്ന് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 3 പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരിക്കേറ്റതായി സുരക്ഷാ സേന അറിയിച്ചു 7 എ കെ 47 തോക്കുകളും 3 ലൈറ്റ് മെഷീൻ ഗണ്ണുകളും സ്ഫോടനവസ്തുക്കളും മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തതായും സുരക്ഷാ സേന അറിയിച്ചു.