കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനി കപ്പൽ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം.
ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നാണ് കൊച്ചി കപ്പൽശാലയ്‌ക്ക് ഇ മെയിൽ വഴി അയച്ചിരിക്കുന്ന അജ്ഞാത സന്ദേശത്തിൽ പറയുന്നത്. സംഭവത്തിൽ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അതേസമയം കൊച്ചിയിൽ കപ്പൽ നിർമ്മാണം പുരോഗമിക്കുന്നതിനിടെ അഫ്ഗാൻ പൗരൻ അനധികൃതമായി കപ്പൽ ശാലയിൽ ജോലി ചെയ്തത് അന്വേഷണ ഏജൻസികൾ നേരത്തെ പരിശോധിച്ചിരുന്നു. ഇയാൾക്ക് ഭീകര ബന്ധമുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു ഏജസികൾ. നേരത്തെ ഇയാൾ പാകിസ്ഥാനിൽ ജോലി ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ കപ്പൽശാലയ്‌ക്ക് അകത്തേക്ക് ഇയാൾ പ്രവേശിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ഇതേത്തുടർന്ന് കേസ് അന്വേഷണം എൻഐഎയ്‌ക്കു വിടാൻ പോലീസ് തീരുമാനിച്ചിരിക്കുകയായിരുന്നു.
അതിനിടയിലാണ് അജ്ഞാത ഭീഷണി സന്ദേശം ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഭീഷണിക്ക് പിന്നിൽ ഭീകര ബന്ധമുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഇതോടൊപ്പം വിവിധ കേന്ദ്ര ഏജൻസികളും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona