തിരുവനന്തപുരം: തിരുവനന്തപുരം റൂറലിലെ ഒരു പൊലീസ് സ്‌റ്റേഷനിലെ സിഐയ്‌ക്കെതിരെ യുവതിയുടെ പീഡന പരാതി. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ആക്ഷേപം.
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയാണ് സിഐ. ഉന്നത ബന്ധങ്ങളുള്ള സിഐയെ രക്ഷിക്കാനായി യുവതിയുടെ പരാതിയിൽ തുടർനടപടി ഉണ്ടായില്ലെന്നും, ആരോപണവിധേയനായ സിഐയെ പോലീസ് വകുപ്പ് സംരക്ഷിക്കുന്നതായും ആരോപണം.
അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയ യുവതി വ്യക്തിപരമായ ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. അന്ന് സിഐ യുവതിയുടെ മൊബൈല്‍ നമ്പർ വാങ്ങിയിരുന്നു. പ്രശ്നം പരിഹരിച്ച ശേഷം സിഐ യുവതിയെ ഫോണിൽ വിളിച്ചു ട്രീറ്റ് വേണമെന്ന് ആവശ്യപ്പെട്ടതായും,ചികില്‍സയുമായി ബന്ധപ്പെട്ട സര്‍ജറിക്കു ശേഷം വിശ്രമത്തിൽ ആയിരുന്ന യുവതിയെ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ ആദ്യം പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. 2019 ൽ ആയിരിന്നു ആദ്യ പീഡനം. പിന്നീട് പലതവണ പീഡിപ്പിക്കുകയും, ഭാര്യയുമായി വേർപിരിഞ്ഞെന്നും യുവതിയെ വിവാഹം കഴിക്കുമെന്നും ഉറപ്പുകൊടുക്കുകയും ചെയ്തു.
വിദേശത്ത് ഡോക്ടറായിരുന്ന പരാതിക്കാരി കുട്ടികൾ ഉണ്ടാകാനുള്ള ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് വരുകയും, ഭർത്താവ് തിരികെ മടങ്ങുകയും ചെയ്‌തപ്പോഴായിരിന്നു സംഭവം. ഈ സംഭവം കാരണം തൻ്റെ കുടുംബം തകർന്നുവെന്നും, ഭർത്താവ് ഉപേക്ഷിച്ചതായും പരാതിയിൽ ആരോപിക്കുന്നു. സിഐ പണം തട്ടിയെടുത്തായും പരാതിയിൽ പറയുന്നു. എല്ലാ തെളിവുകളും ഉണ്ടായിട്ടും പോലീസ് അന്വേഷിക്കാൻ തയ്യാറാകുന്നില്ല. ഗുരുതര സ്വഭാവമുള്ളതാണ് സിഐക്കെതിരായ പരാതി.