കൊച്ചി: ശ്രീരാമനെയും രാമായണത്തെയും അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഐ നേതാവും തൃശ്ശൂർ എം എൽ എയുമായ പി ബാലചന്ദ്രനെതിരെ കളമശ്ശേരി പോലീസിൽ പരാതി. ഹൈന്ദവീയം ഫൗണ്ടേഷൻ കേരള ചാപ്റ്ററിനുവേണ്ടി ജനറൽ കൺവീനർ എം നന്ദകുമാറാണ് പരാതിനൽകിയത്. എം എൽ എ യുടെ ഫേസ്ബുക് പോസ്റ്റ് രാമഭക്തരായ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് പരാതിയിൽ പറയുന്നു. ഐ പി സി 153 എ, 295 എ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. എം എൽ എ ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പോലീസ്‌റ്റേഷനുകളിൽ കൂടുതൽ പരാതികൾ എത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ 24 നാണ് ഹിന്ദുക്കളെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റ് അദ്ദേഹം ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്. ശ്രീരാമനും, ലക്ഷ്‌മണനും, സീതയും പൊറോട്ടയും ഇറച്ചിയും കഴിക്കുകയായിരുന്നെന്നും ആ സമയത്ത് അവിടെയെത്തിയ മാനിനെ കണ്ടയുടൻ സീതയ്ക്ക് മാനിറച്ചി കഴിക്കണമെന്ന ആഗ്രഹമുണ്ടായതായും എം എൽ എ ഫേസ്ബുക്കിൽ എഴുതിയിരുന്നു. അയോദ്ധ്യ രാമക്ഷേത്രം ഭക്തർക്ക് തുറന്നുകൊടുത്ത്ന്റെ ആവേശത്തിൽ നാടും നഗരവും നിൽക്കുമ്പോൾ അധിക്ഷേപകരവും, മതവികാരം വ്രണപ്പെടുത്തുന്നതുമായ പോസ്റ്റ് എം എൽ യുടെ ഭാഗത്ത് നിന്നുണ്ടായതിൽ വലിയ പ്രതിഷേധമാണുണ്ടായത്. പ്രതിഷേധം ശക്തമായതോടെ ബാലചന്ദ്രൻ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു.