കോഴിക്കോട്: സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും രൂക്ഷമായ പ്രതിഷേധം അഴിച്ച് വിട്ട് കോണ്‍ഗ്രസ്. കോഴിക്കോട് കളക്ടേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ കടുത്ത സംഘര്‍ഷമുണ്ടായി. ഇതേ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൂടാതെ സംസ്ഥാനവ്യാപകമായി യുഡിഎഫ് മാര്‍ച്ച് നടത്തുകയാണ്. കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. പോലീസിന് നേരെ കല്ലേറും രൂക്ഷമാണ്. പലയിടങ്ങളിലും സംഘർഷം തുടരുകയാണ്.
അതേസമയം കണ്ണൂരില്‍ യുഡിഎഫ് മാര്‍ച്ച് നടത്തുന്നതിന് മുന്നേ സംഘര്‍ഷമുണ്ടാക്കരുതെന്ന് കെപിസിസി പ്രസഡിന്‍റ് കെ സുധാകരന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. കണ്ണൂരിൽ നടക്കുന്ന മാർച്ചിൽ അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് ഉറപ്പുവരുത്തണം. മാത്രമല്ല മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെന്ന് പോലീസും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ അതിനെല്ലാം വിപരീതമായിട്ടായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
പോലീസിന്‍റെ ഭീഷണി വിലപ്പോകില്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. യുഡിഎഫ് മാര്‍ച്ചിന് മുന്നോടിയായി കണ്ണൂരില്‍ വന്‍ പോലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നസുരേഷ് മുഖ്യമന്ത്രിക്കെതിരായി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം നടക്കുന്നത്.