സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ യോഗത്തിൽ കോൺഗ്രസ് എംഎൽഎയുടെ പരാമർശം വിവാദത്തിൽ. ഗാന്ധിമാരുടെ പേരിൽ കോൺഗ്രസ് നേതാക്കൾ കുറേ പണമുണ്ടാക്കിയെന്ന് കർണാടക കോൺഗ്രസ് എംഎൽഎ രമേഷ് കുമാർ പറഞ്ഞു. “ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ പേരിൽ ഞങ്ങൾ മൂന്ന് നാല് തലമുറകൾക്ക് ആവശ്യമായ പണം സമ്പാദിച്ചു. അവർക്കുവേണ്ടി ഞങ്ങൾക്ക് ഇത്രയും ത്യാഗം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അത് നല്ലതല്ല,” രമേഷ് കുമാറിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് പാർട്ടിയുടെ 60 വർഷത്തെ കൊള്ളയെ നോഹരമായി വിവരിച്ച മിടുക്കനായ നേതാവിന് അഭിനന്ദനങ്ങളെന്ന് ആരോഗ്യമന്ത്രി സുധാകർ കെ പറഞ്ഞു. നേരത്തെ റേപ് ജോക്കിൽ വിവാദത്തിലായ നേതാവാണ് രമേഷ് കുമാർ.
സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും നേതൃത്വത്തിൽ കർണാടക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ക്വീൻസ് റോഡിലെ പാർട്ടി ഓഫീസിൽ നിന്ന് റാലി നടത്തി. സോണിയാ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ഫ്രീഡം പാർക്കിൽ പൊതുയോഗവും സംഘടിപ്പിച്ചു.