കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ചർച്ചയായ വിഷയമാണ് ആർ എസ് എസിനെ കുറിച്ച പഠിക്കാൻ സി പി എം തീരുമാനിച്ചു എന്നുള്ള വാർത്ത. എന്നാൽ, ഇതിനൊക്കെ ഒരുപാട് മുൻപ് ആർ എസ് എസ് എന്താണ്.. ഈ സംഘടനയ്ക്ക് ഇത്രയും വളർച്ചയും ഉറപ്പും ലഭിക്കാനുള്ള കാരണം എന്താണെന്നറിയാൻ ഒരാളെ സി പി എം പാർട്ടി ഒരാളെ നിയോഗിച്ചിരുന്നു… ആ കഥയാണ് ഇനി പറയാൻ പോകുന്നത്…
പാർട്ടിയുടെ നിർദ്ദേശം അതായിരുന്നു. RSS നെകുറിച്ച് മനസ്സിലാക്കി അത് കൃത്യമായി അറിയിക്കുക.ഇതിനായി കക്കൻ കരുണൻ എന്നു പേരുള്ള കണ്ണൂർ പാർട്ടി കേഡറിനെ നിയോഗിച്ചു. ആദ്യം സംഘസ്ഥാനിലെ കളികൾ, ശാരീരിക കാര്യക്രമങ്ങൾ കൃത്യമായി മനസ്സിലാക്കുകയും അത് പാർട്ടി നേതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിൽ തൃപ്തരാകാതെ ആർഎസ്എസിന്റെ യഥാർത്ഥ നിഗൂഢത എന്താണെന്ന് തിരിച്ചറിയണം എന്ന് പറഞ്ഞുകൊണ്ട് കരുണനെ വീണ്ടും ശാഖ പഠിക്കാനായി പറഞ്ഞുവിട്ടു.അടുത്ത ദിവസം കരുണൻ റിപ്പോർട്ട് ചെയ്തു “എന്താണെന്നറിയില്ല ശാഖ അവസാനിക്കുന്നതിന് തൊട്ടു മുമ്പായി വരിവരിയായി നിൽക്കുകയും,ഓരോ വരിയിലെയും പിന്നിലത്തെ ആൾ എന്തോ ഒരു രഹസ്യം വരിയുടെ മുന്നിൽ നിൽക്കുന്ന ആളുടെ ചെവിയിൽ പറയുകയും,ഓരോ വരിയിലേയും രഹസ്യങ്ങൾ ശേഖരിച്ചുകൊണ്ട് വേറൊരാൾ ശാഖ നടത്തുന്ന ആളുടെ ചെവിയിൽ അറിയിക്കുന്നു.ഇത് കേൾക്കുന്ന മുഖ്യശിക്ഷക്ക് എന്നു വിളിക്കപ്പെടുന്ന ശാഖയുടെ അധിപൻ എന്തെല്ലാമോ മനസ്സിൽ കൂട്ടിക്കുറിച്ച് ഗൗരവത്തോടെ നേരെ ചെന്ന് മറ്റൊരാളുടെ മുന്നിൽ ഈ കിട്ടിയ രഹസ്യമെല്ലാം അയാളിലേക്ക് പകർന്നുകൊടുക്കുന്നു” ഇതുകേട്ടതും നേതാവിന് മനസ്സിലായി അതിലാണ് എല്ലാ നിഗൂഢതയും ഒളിഞ്ഞിരിക്കുന്നത് അതുകൊണ്ടുതന്നെ കക്കൻ കരുണനെന്ന ചാരന് കൃത്യമായ നിർദ്ദേശം കൊടുത്തു. താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകൻ ആണെന്ന് ഒരിക്കലും അറിയരുത്. ആർഎസ്എസ്സിൽ പ്രവർത്തിക്കുകയും അവരുടെ രഹസ്യങ്ങൾ മനസ്സിലാക്കി യഥാസമയം തങ്ങൾക്ക് റിപ്പോർട്ട് ചെയ്യുകയും വേണം.
അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കരുണൻ തുടർച്ചയായി ശാഖയിൽ പോവാൻ തുടങ്ങി താൻ ഇത്രയും കാലം ധരിച്ചിരുന്ന രഹസ്യം ‘സംഖ്യ എടുക്കൽ’ മാത്രമായിരുന്നു എന്നറിഞ്ഞപ്പോൾ അത് പാർട്ടി നേതാക്കളെ അറിയിച്ചു. പിന്നീടാണ് അവർക്കു മനസ്സിലായത് ആർഎസ്എസിന്റെ മുഴുവൻ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത് അവരുടെ കാര്യാലയത്തിൽ വച്ചാണ്.ഒട്ടും വൈകാതെ തന്നെ കക്കൻ കരുണനെ കാര്യാലയത്തിൽ താമസിച്ചുകൊണ്ട് കാര്യങ്ങൾ കൃത്യമായി പഠിച്ച് മനസ്സിലാക്കി വരണമെന്നും ഒരു മാസമെങ്കിലും ബുദ്ധിപൂർവ്വം അവിടെ താമസിക്കണമെന്നും നിർദ്ദേശിച്ചു. അതു പ്രകാരം കക്കൻ കരുണൻ കാര്യാലയത്തിൽ പോയി താമസം ആരംഭിച്ചു. അവിടുത്തെ എല്ലാ കാര്യക്രമങ്ങളിലും പങ്കാളിയാവുകയും ചെയ്തു. അതിരാവിലെ എഴുന്നേറ്റ് പ്രാതസ്മരണയിൽ തുടങ്ങി രാത്രിയിൽ ഗീതാ സ്വാദ്ധ്യായം വരെ എല്ലാറ്റിലും കരുണൻ വ്യാപൃതനായി.
താൻ ചാരനാണെന്ന് ആർക്കും മനസ്സിലാവരുതല്ലോ….
മാസം ഒന്നു കഴിഞ്ഞു കക്കൻ റിപ്പോർട്ട് ചെയ്യാൻ വന്നില്ല.രണ്ടു കഴിഞ്ഞു കരുണനെ കാണാനില്ല.പലയിടത്തും അന്വേഷിച്ചു കമ്മ്യൂണിസ്റ്റുകാർ ഉറപ്പിച്ചു, കരുണൻ ചാരനാണെന്ന് മനസ്സിലാക്കി കരുണനെ ആർഎസ്എസുകാർ കൊന്നിട്ടുണ്ടാകും.പോലീസിൽ പരാതി കൊടുക്കാൻ ചിലരെ നിയോഗിച്ചു, കൂടാതെ കേരളത്തിലെ എല്ലാ പാർട്ടി ഓഫീസുകളിലേക്കും നിർദ്ദേശം കൊടുത്തു. ഇതിനിടയിൽ കൊല്ലത്തിനടുത്ത് വച്ച് കരുണനെപ്പോലൊരാളെ കണ്ടു എന്നറിഞ്ഞ് ഉടൻ തന്നെ കൊല്ലം ജില്ല കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.അപ്പോഴാണ് ആ ഞെട്ടുന്ന സത്യം അവർ അറിഞ്ഞത്.
കായംകുളത്ത് താലൂക്ക് പ്രചാരകനായി ഒരു കരുണേട്ടൻ പ്രവർത്തിക്കുന്നുണ്ട് .
ഇദ്ദേഹമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ആർഎസ്എസിനെ പഠിക്കാൻ വേണ്ടി ആദ്യമായി ചാരപ്പണിക്കിറങ്ങിയ കക്കൻ കരുണൻ….