ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും (Modi-Pinarayi Vijayan Meeting)തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച്ച ഇന്ന്. സംസ്ഥാന സർക്കാർ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കുന്ന കെ-റെയിലുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ പുരോഗമിക്കുകയും, ഇതിനെതിരെ വലിയ ജനരോഷമുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തുന്നത്. അതിനാൽ കെ- റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമാകും.
അതേസമയം കൂടിക്കാഴ്ചയ്‌ക്കായി മുഖ്യമന്ത്രി ദില്ലിയിലെത്തിയതായാണ് വിവരം. 11 മണിയോടെ പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചാകും കൂടിക്കാഴ്ച നടക്കുക. എന്നാൽ നിലവിൽ കേന്ദ്ര സർക്കാർ അനുമതി ലഭിക്കാതെയാണ് സംസ്ഥാന സർക്കാർ കെ-റെയിലുമായി മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കൂടുതൽ സഹായം തേടിയേക്കും. പ്രാഥമിക അംഗീകാരം മാത്രമാണ് കെ-റെയിലിന് നിലവിൽ നൽകിയിരിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം പാർലമെന്റിൽ ഉൾപ്പെടെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ അംഗീകാരം നൽകുവെന്നാണ് കേന്ദ്ര നിലപാട്.
കെ- റെയിലിന് പുറമേ ശബരിമല വിമാനത്താവള നിർമ്മാണം, ദേശീയ പാതാ വികസനം തുടങ്ങിയ കാര്യങ്ങളിലും കേന്ദ്രത്തോട് മുഖ്യമന്ത്രി സഹായം അഭ്യർത്ഥിക്കും എന്നാണ് വിവരം. അതേസമയം . പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ വ്യാപക പ്രചാരണം നടത്താൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. കെ റെയിൽ പദ്ധതിയില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇന്നലെയും ആവർത്തിച്ചിരുന്നു. കല്ലിടുന്ന മുറയ്ക്ക് അത് പിഴുതെറിഞ്ഞ് കൊണ്ട് സമരം ശക്തമാക്കാനാണ് മറുവശത്ത് കോണ്‍ഗ്രസ് തീരുമാനം.