വാഷിംഗ്ടണ്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ രോഗതീവ്രത കുറവാണെന്ന് അമേരിക്കൻ പകർച്ചവ്യാധി വിദഗ്ദ്ധൻ ആന്തണി ഫൗസി. ഒമിക്രോണിന്റെ തീവ്രതയെ കുറിച്ചുള്ള നിഗമനത്തിലെത്തുന്നതിന് മുമ്പ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആശങ്കപ്പെട്ടതുപോലെ വർദ്ധിച്ചിട്ടില്ല. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഒമിക്രോണിന് രോഗതീവ്രത കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ജയ്പ്പൂരിൽ ഒരു കുടുംബത്തിലെ 9 പേര്‍ക്ക് സ്ഥിരീകരിച്ചു. ഇവരില്‍ നാലുപേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയവരാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു അഞ്ചുപേരിലും വൈറസ് ബാധ കണ്ടെത്തി. ദക്ഷിണ ആഫ്രിക്കയില്‍ നിന്ന് ദുബായിലൂടെ മുംബൈ വഴിയാണ് ഇവർ ജയ്പൂരിലെത്തിയത്.ഒമിക്രോണ്‍ വകബേധം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ രോഹിസ, നാഗൗര്‍ പ്രദേശത്ത് സംസ്ഥാന സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു.