Monday, May 6, 2024
spot_img

സംസ്ഥാനത്ത് രാസലഹരിക്കച്ചവടം വ്യാപകം; അഞ്ചു ലക്ഷം രൂപയുടെ എം ഡി എം എ യുമായി തൊടുപുഴയിലെ ലോഡ്ജിൽ നിന്ന് യുവതി യുവാക്കൾ പിടിയിലായി; പെരുമ്പള്ളിച്ചിറ സ്വദേശി യൂനസും കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജിയും പോലീസ് കസ്റ്റഡിയിൽ

തൊടുപുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും കച്ചവടവും നടക്കുന്നുണ്ടെന്ന് വ്യാപക പരാതിക്കിടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍. തൊടുപുഴയിലെ ലോഡ്ജില്‍നിന്നാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയേയും യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ്, കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും 6.6 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ യുവതിയും യുവാവും പിടിയിലാകുന്നത്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി ഇവരെ കസ്റ്റഡിയിലെടുത്തത്. അഞ്ചുലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് ചൂടാക്കുന്നതിനുള്ള കുഴലും മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള ചെറിയ പായ്ക്കറ്റുകളും ലോഡ്ജില്‍ നിന്നും കണ്ടെത്തി.

ഇവര്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്ന സൂചന കിട്ടയ പ്രദേശത്തെ വ്യാപാരികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. യുനസ്സും അക്ഷയയും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജില്‍ എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സംശയിക്കാതിരിക്കാനാണ് യൂനസ് 22-കാരിയായ അക്ഷയെയും കൊണ്ട് തൊടുപുഴയിലെത്തിയത്. പിന്നീട് ഇയാള്‍ യുവതിയെ ഉപയോഗിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതുവരെ രണ്ട് പേരും ലോഡ്ജില്‍ തന്നെ താമസിക്കും. മയക്കുമരുന്ന് എല്ലാം വിറ്റ് കഴിഞ്ഞ് സ്ഥലം വിടും. അറസ്റ്റിലായ യൂനസ് നേരത്തേയും ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നു. ഇയാള്‍ പൊലീസിന്‍റെ നോട്ടപ്പുള്ളിയാണ്. കഴിഞ്ഞ കുറച്ചുദിവസമായി യൂനസ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികള്‍ക്ക് ലഹരിമരുന്ന് എത്തിച്ച് കൊടുത്തവരെക്കുറിച്ചും തൊടുപുഴയില്‍ ഇവരില്‍ നിന്ന് ലഹരിമരുന്ന് വാങ്ങിയവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

Related Articles

Latest Articles