ദില്ലി: മഹാമാരിയെ ശക്തമായി പ്രതിരോധിച്ച് ഭാരതം(Covid India). തുടർച്ചയായ നാലാം ദിവസവും രണ്ടായിരത്തിൽ തഴ മാത്രം പ്രതിദിന രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,938 പുതിയ രോഗികളും, 67 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,16,672 ആയി. അതേസമയം 2,531 പേർ കൂടി രോഗമുക്തി നേടി. 0.29 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്താകെ 4.24 കോടിയാളുകൾ ഇതുവരെ കോവിഡിൽ നിന്നും സുഖം പ്രാപിച്ചു. 98.75 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ കാൽലക്ഷത്തിൽ താഴെ സജീവ രോഗികൾ മാത്രമാണ് രാജ്യത്ത് ചികിത്സയിൽ കഴയുന്നത്. 22,427 നിലവിൽ ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6.61 ലക്ഷം കൊറോണ പരിശോധനകളാണ് രാജ്യത്ത് നടന്നത്.
വാക്‌സിനേഷൻ യജ്ഞവും രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ്. 182.23 കോടി വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തുവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
രാജ്യത്തെ കോവിഡ് ബാധിതർ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്കും വലിയ തോതിൽ ഇളവ് വരുത്തിയിട്ടുണ്ട് കേന്ദ്ര സർക്കാർ. അതേസമയം കോവിഡ് പ്രതിരോധത്തിനായി മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ മാസ്ക് ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.തുടർന്ന് നിഷേധിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്ത. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആയിരുന്നു ആദ്യ ഉത്തരവ് പുറത്തിറക്കിയത്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് എടുക്കേണ്ടെന്ന് മാത്രമാണ് കേന്ദ്ര നിര്‍ദ്ദേശം. മാസ്‌ക് ഒഴിവാക്കാവുന്ന സാഹചര്യത്തില്‍ എത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. മാസ്കും ശാരീരിക അകലവും തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.