തിരുവനന്തപുരം : സർവകലാശാല ചാൻസലർ കൂടിയായ ഗവര്‍ണറെ അധിക്ഷേപിച്ചുകൊണ്ട് കേരള സര്‍വകലാശാല സെനറ്റ് ഹൗസിന്റെ പ്രധാന കവാടത്തിനുകുറുകെ എസ്.എഫ്.ഐ. സ്ഥാപിച്ച ബാനര്‍ അടിയന്തരമായി നീക്കം ചെയ്യാണമെന്ന് വൈസ് ചാൻസിലർ. സർവകലാശാല രജിസ്ട്രാര്‍ക്ക് അദ്ദേഹം ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. സർവകലാശാലയുടെ പ്രതിഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും വിസി കുറ്റപ്പെടുത്തി.നേരത്തെ എല്ലാ കോളജ് കവാടത്തിനു മുന്നിലും ഗവർണർക്കെതിരായി ബാനർ കെട്ടാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തിരുന്നു.
ബാനര്‍ തിങ്കളാഴ്ചയാണ് സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ സ്ഥാപിച്ചത്. ചൊവ്വാഴ്ച തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് ബാനര്‍ വി.സിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് ബാനര്‍ മാറ്റാൻ നിര്‍ദ്ദേശിച്ചത്.
സര്‍വകലാശാല ക്യാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കവേയാണ് ഇത് കാറ്റിൽപ്പറത്തിയുള്ള എസ്എഫ്ഐയുടെ ബാനർ കെട്ടൽ