Monday, May 6, 2024
spot_img

പിണറായിയുടെ എ, ബി, സി, ഡി കാറ്റഗറി ഒരൊറ്റ വാക്കിൽ പൊളിച്ചടുക്കി വ്യാപാരി…. | KVVES

കേരളത്തിലെ വ്യാപാരി സമൂഹം കടബാധ്യതയുടെയും, കിട്ടാക്കടങ്ങളുടെയും നടുവില്‍പ്പെട്ട് ഉഴലുകയാണ്. അതിനിടെ കുരുക്കുമുറുക്കിക്കൊണ്ട് അശാസ്ത്രീയ നിയന്ത്രണങ്ങളും കോവിഡ്‌ മഹാമാരിയും അവരുടെ നട്ടെല്ലൊടിച്ചു. ചിലർ ഇതിൽ പിടിച്ചുനില്ക്കാൻ കഴിയാതെ ആത്മഹത്യയിൽ അഭയം തേടി. വ്യാപാരികൾ കടബാധ്യതമൂലം മരിക്കുമോ എന്നത് ആരിലും ആദ്യമുയരുന്ന സംശയമാണ്‌. എന്നാൽ, കഴിഞ്ഞ നാലുവർഷത്തെ സാമൂഹിക സാഹചര്യം അങ്ങനെയൊരു ദുരന്താന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. നാട്ടിൽ കച്ചവടമൊക്കെ നന്നായി കുറഞ്ഞെന്ന് പുറത്തേക്ക് കണ്ണോടിക്കുന്ന ഏതൊരു സാധാരണക്കാരനും അറിയാം. മനുഷ്യജീവനുകൾക്ക് സ്വയം വിരാമമിടുന്നോളം അത് വളർന്നിരിക്കുന്നു എന്നത് ഇന്നത്തെ ദുരവസ്ഥ. ആത്മഹത്യപോലും സാധാരണമരണങ്ങളായി ചിത്രീകരിച്ച സംഭവങ്ങളുമുണ്ട്. കാരണം, കടംകൊണ്ടാണ് മരണമെന്ന് പുറംലോകമറിഞ്ഞാൽ പിന്നെ വീട്ടുകാർക്ക് ജീവിക്കാനാവില്ല. അത്രയ്ക്കായിരിക്കും കടംകൊടുത്തവരുടെ സമ്മർദം. ദിവസവും നല്ല വസ്ത്രംധരിച്ച്‌ കടകളിലെത്തുന്ന വ്യാപാരികളെല്ലാം സന്തോഷവാന്മാരാണെന്നു കരുതേണ്ട. അവരിൽ പലരും കടബാധ്യതയുടെ ദുഃഖം പുറത്തറിയിക്കാതെ പ്രതീക്ഷയോടെ ജീവിക്കുന്നവരാണ്. തോൽക്കാൻ മനസ്സില്ലാതെ പിടിച്ചുനിൽക്കുന്നവർ ആണ് അവർ. കോവിഡ് നിരക്ക് കുത്തനെ ഉയർന്ന സ്ഥിതിയാണ് ഇപ്പോഴും സംസ്ഥാനത്തുള്ളത്. ഈ സാഹചര്യത്തിൽ ഇപ്പോഴും പ്രദേശങ്ങളെ എബിസിഡി എന്ന രീതിയിൽ കാറ്റഗറി തിരിച്ചാണ് നിയന്ത്രണങ്ങളിൽ ഇളവു കൾ നൽകിയിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പലയിടത്തുനിന്നും ഉയർന്നിരിക്കുന്നത്. ഇപ്പോഴിതാ നെടുമങ്ങാട് നഗരസഭയിൽ നടന്ന അവലോകന യോഗത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ ഇതിനോടകംതന്നെ വൈറലായി മാറിയിട്ടുണ്ട്. ദിനംപ്രതി രണ്ടായിരത്തിലധികം രോഗികൾക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ എല്ലാവിധ ഇളവുകളും നൽകിയിരിക്കുകയാണ്. എന്നാൽ ഇതിന്റെ പകുതിയോ കാൽ ശതമാനമോ പോലും രോഗികളില്ലാത്ത നെടുമങ്ങാട് നഗരസഭ ഡി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം ഇവിടെയുള്ള വ്യാപാരികളും മറ്റ് ബിസിനസുകാരും ബുദ്ധിമുട്ടുകയാണ്… ഈ കാര്യങ്ങൾ ശക്തമായി തന്നെ ഈ യോഗത്തിൽ നെടുമങ്ങാട് വസ്ത്ര വ്യാപാരിയായ അർഷാദ് എൻ. എ പറയുന്നുണ്ട്. അയാളുടെ മാത്രം ദുഃഖം അല്ല അയാൾ പറയുന്നത്. തനിക്കൊപ്പം തന്റെ അതേ മേഖലയിൽ ജോലിചെയ്യുന്ന മറ്റ് കച്ചവടക്കാരുടെ അവസ്ഥയും അദ്ദേഹം വിവരിക്കുന്നുണ്ട്..വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പ്രസിഡന്റ് കൂടിയായ അർഷാദിന് യോഗത്തിനെത്തുന്നതിനു മുൻപ് ലഭിച്ച ഫോൺ കാൾ അടുത്ത് തന്നെ കട നടത്തുന്ന സുഹൃത്തിന്റേതായിരുന്നു. മൂന്ന് മാസമായി വാടക കൊടുത്തിട്ട്, ഉടമ ഒഴിയാൻ നിർബന്ധിക്കുന്നു, ഭാര്യയും മക്കളുമായി ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്‌. വീഡിയോ ഒന്നു കാണാം…

അദ്ദേഹം വീഡിയോയിൽ പറയുന്നതുപോലെ കോവിഡ് രോഗികൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ എല്ലാ ഇളവുകളും നൽകിയിട്ടുണ്ട്. എന്നാൽ രോഗബാധ കുറഞ്ഞ പല പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതും സാധാരണക്കാരിൽ സാധാരണക്കാർ താമസിക്കുന്ന സ്ഥലങ്ങളിലാണ്… ഇത്തരം അവസ്ഥ എന്നതും പറയാതിരിക്കാൻ വയ്യ. കർഷകർ കടബാധ്യതമൂലം മരിക്കുന്നത് പലപ്പോഴും വലിയ വാർത്തയാകാറുണ്ട്. എന്നാൽ, വ്യാപാരികൾ കടബാധ്യതമൂലം മരിച്ചാൽ അത് പ്രാദേശിക എഡിഷനുകളിലെ ചരമക്കോളത്തിൽ മാത്രമായി ഒതുങ്ങും.വ്യാപാരികൾക്ക് ഒരു പ്രത്യേകതയുണ്ട്. ഭൂരിഭാഗവും കടബാധ്യതകൾ തുറന്നുപറയില്ല. കടക്കെണിയിലാണെന്നുവന്നാൽ പിന്നെ സമൂഹത്തിലെ സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്ക. കടംനൽകിയവർ വെറുതേ വിടുകയുമില്ല. അപ്പോൾ ഒന്നും ആരെയും അറിയിക്കില്ല. ഇതൊക്കെയാണ് പലപ്പോഴും ഇവരെ സമൂഹത്തിൽ പിന്തളളുന്നതും. മഹാമാരി മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ് ഇത്തരത്തിൽ പല വ്യാപാരികളും ചെറുകിട കച്ചവടക്കാരും. ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടില്ലെങ്കിൽ വലിയൊരു അപകടത്തിലേക്കാവും അതു കൊണ്ടെത്തിക്കുക.


അശാസ്ത്രീയമായ നിയന്ത്രണങ്ങളാണ് എല്ലാ പ്രതിസന്ധിയുടെയും മൂലകാരണം. സര്‍ക്കാരിന്റെ അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങളുടെ ഇരയായി മാറുകയാണ് സാധാരാണക്കാരും വ്യാപാരികളും. ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതം അവസാനിപ്പിക്കുന്നവരുടെ പട്ടികയിലെ ഒടുവിലത്തെയാളാണ് അടിമാലി ഇരുമ്പുപാലത്ത് ജീവനൊടുക്കിയ ബേക്കറിയും ടീഷോപ്പും നടത്തുന്ന വിനോദ്. നിത്യചെലവുകള്‍ക്കൊപ്പം വിവിധ ലോണുകള്‍, വൈദ്യുതി ബില്‍ മറ്റ് അവശ്യ ചെലവുകള്‍ എന്നിവയ്ക്കെല്ലാം പണം കണ്ടെത്താനാകാതെ വലയുകയാണ് സാധാരണക്കാരില്‍ ഭൂരിഭാഗം പേരും. കഴിഞ്ഞതവണ വായ്പകള്‍ക്ക് മൊറട്ടോറിയവും വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാവകാശവും നല്‍കിയിരുന്നു. കെട്ടിട വാടകയ്ക്കും ഇളവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നുമുണ്ടായില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ക്ക് താങ്ങാകുന്ന നടപടികള്‍ കൂടി സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണമെന്ന അഭിപ്രായമാണ് കൂടുതല്‍ പേര്‍ക്കുമുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles