തിരുവനന്തപുരം: അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലീസ് സാധാരണക്കാരോട് മോശമായി പെരുമാറുന്നതായും അനാവശ്യ പിഴ ചുമത്തുന്നതുമായ ആരോപണം സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ നെഞ്ചത്താണ് പോലീസിന്റെ കോവിഡ് പ്രതിരോധം എന്ന പേരിലുള്ള കടന്നുകയറ്റം നടന്നുകൊണ്ടിരിക്കുന്നത്. ഒന്നോ, രണ്ടോ സംഭവമല്ല ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുൾപ്പെടെ പോലീസിനെതിരെ ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ മഞ്ചേരിയില്‍ വാഹന സര്‍വീസ് നടത്തുന്ന ഡ്രൈവർ പ്രതിഷേധിക്കുന്ന തരത്തിലുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രം ഇതിനോടകംതന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. അയാളുടെ കഴുത്ത് നിറയെ ചുവന്ന റസീപ്റ്റുകളാണ്. ഇതുമുഴുവൻ അയാൾ പിഴ അടച്ച റസീപ്റ്റുകളാണ്. ഈ മനുഷ്യനും കിറ്റ് കിട്ടാറുണ്ട് എന്ന കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ചെങ്കല്‍ വാഹന സര്‍വീസിന് മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ വഴിനീളെ ചെക്കിംഗും പിഴയും ഈടാക്കുന്നതായി കാണിക്കുന്ന ബോര്‍ഡും ചിത്രത്തിലെ തൊഴിലാളിയുടെ കെെയില്‍ ഉണ്ട്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
ഇത് മാത്രമല്ല വേറെയും സംഭവങ്ങളുണ്ട്. കോവിഡിനെ പിടിച്ചു കെട്ടുന്ന ഉത്തമമായ കേരള മോഡലിൽ പാവം കർഷകനു നഷ്ടപ്പെട്ടത് ഒരു മാസത്തെ ലോൺ അടക്കാനുള്ളതിന്റെ പകുതിയോളം തുകയായിരുന്നു. മാസ്ക് വച്ച് പുല്ലരിയാൻ പോയ കർഷകൻ കോവിഡ് പരത്താൻ ശ്രമിച്ചു എന്നാരോപിച്ച് 2000 രൂപ പിഴ വിധിച്ചിരിക്കുകയാണ് കേരളാ പോലീസ്. കാസർകോട് ജില്ലയിലെ കോടോം- ബേലൂർ പഞ്ചായത്തിലായിരുന്നു സംഭവം. പുല്ല് പറിക്കാൻ ഒറ്റയ്ക്ക് പോയ നാരായണൻ എന്ന കർഷകനാണ് കനത്ത പിഴ വിധിച്ചത്.
ഇയാളുടെ ഭാര്യ കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് കിടപ്പിലായിരുന്നു. എന്നാൽ പശുക്കൾക്ക് ആഹാരമൊന്നുമില്ല എന്ന് കണ്ടാണ് നാരായണൻ തൊട്ടടുത്ത് ഒറ്റയ്ക്ക് മാസ്ക് വച്ച് പുല്ലരിയാൻ പോയത്.
എന്നാൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കോവിഡ് നിയന്ത്രണ നിയമം ലംഘിച്ചുവെന്ന പരാതിയെ തുടർന്ന് അമ്പലത്തറ പോലീസെത്തി 2000 രൂപ പിഴ ഈടാക്കി. പിഴയടക്കാന്‍ പൈസയില്ലായിരുന്ന മധ്യവയസ്ക്കന് ഒടുവിൽ സഹായവുമായി നാട്ടുകാരെത്തി. പിഴയിട്ട അമ്പലത്തറ പോലീസ് നടപടി വിവാദത്തിലാകുകയും ചെയ്തു. അതേസമയം സംഭവത്തിൽ കർഷകൻ പ്രതികരിച്ചതിങ്ങനെ; പട്ടിണി കിടക്കുന്ന പശുവിന് പുല്ലരിഞ്ഞു കൊടുക്കുന്നത് കൊറോണ പരത്താനിടയാകുമെന്ന് തനിക്കറിയില്ലായിരുന്നു. ജനങ്ങൾ കൂട്ടം കൂടിയാൽ കൊറോണ പടരുമെന്ന് തനിക്കറിയാം, പക്ഷേ, പുല്ല് പറിക്കാൻ ഒറ്റയ്ക്ക് പോയാൽ കൊറോണ പടരുമെന്ന കാര്യം ആദ്യമായാണ് അറിഞ്ഞതെന്ന് നാരായണൻ പരിഹാസത്തോടെ പറഞ്ഞു.
ഇപ്പോഴിതാ റോഡരുകിലിരുന്ന് കച്ചവടം ചെയ്ത വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരിക്കുകയാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ മേരിക്കാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. ഡി കാറ്റഗറിയിൽപ്പെട്ട സ്ഥലത്ത് കച്ചവടം നിരോധിച്ചിരുന്നുവെന്നും ഇത് ലംഘിച്ചതാണ് നടപടിക്ക് കാരണമെന്നുമാണ് പൊലീസ് വാദം. ഫേസ്ബുക്കിൽ മറ്റൊരു പോസ്റ്റിനു താഴെ പോലീസിട്ട ന്യായീകരണ കമന്റും വ്യാപക വിമർശനത്തിനിടയാക്കി.രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. റോഡരുകിലിരുന്ന് മേരി മീൻ വിൽക്കുന്നതിനിടെ പൊലീസ് അവിടേയ്ക്ക് വരികയും ഇവിടെ കച്ചവടം നടത്താൻ സാധിക്കില്ലെന്നും പറഞ്ഞു. കച്ചവടം മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ പൊലീസ് പോയ ശേഷം മേരി കച്ചവടം തുടർന്നു. ഇതിനിടെ പൊലീസ് വീണ്ടും വരികയും മീൻകുട്ട അഴുക്കുചാലിലേയ്ക്ക് വലിച്ചെറിയുകയുകയുമായിരുന്നു. ചോദിക്കാതെയും പറയാതെയുമായിരുന്നു ഇതെന്ന് മേരി പറയുന്നു. പാരിപ്പള്ളി എസ്‌ഐയും ഉണ്ടായിരുന്നു. മീൻ എടുത്തുകൊണ്ടുപോകാം എന്ന് പൊലീസുകാരോട് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മത്സ്യം വിൽക്കുന്നയിടത്ത് ഒരു തരത്തിലും ആൾക്കൂട്ടം ഉണ്ടായിരുന്നില്ലെന്നും മേരി പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona