ദില്ലി: കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുമെന്ന പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെങ്കില്‍ സമ്മേളനങ്ങള്‍ മാറ്റിവയ്ക്കാന്‍ സിപിഎം തയ്യാറാവണം.
ഭരണകക്ഷി വൈറസിന്റെ മൊത്ത വിതരണം ഏറ്റെടുത്തിരിക്കുകയാണ്. പാർട്ടി അംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിട്ടും തിരുവനന്തപുരം ജില്ലാ സമ്മേളനം നിര്‍ത്തിവയ്ക്കാതിരുന്നത് രോഗവ്യാപനം കൂട്ടാൻ ഇടയാക്കി. തൃശൂരും കാസര്‍ഗോഡും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യമായിട്ടും അവിടെ സമ്മേളനങ്ങള്‍ നടത്തുന്നത് തികഞ്ഞ അഹന്തയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവന്‍ വച്ചുള്ള അപകടകരമായ ഈ കളി അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാവണം.
കേന്ദ്രകമ്മിറ്റിയില്‍ രോഗം സ്ഥിരീകരിച്ചിട്ടും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ക്വാറന്റൈൻ ഇരുന്നിട്ടില്ല. അവർ തെളിച്ച പാതയിലൂടെയാണ് ജില്ലാ നേതൃത്വങ്ങള്‍ പോവുന്നതെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.