പുത്തന്‍വേലിക്കര: വയോധികയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
പുത്തന്‍വേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മല്‍ വീട്ടില്‍ ഫ്രാന്‍സിസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മർദിച്ചതിന്റെ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും പോലീസും. 73വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ഇക്കഴിഞ്ഞ 17 ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇയാൾ അമ്മയുടെ മുടിക്കുത്തിന് പിടിച്ച് ഭിത്തിയില്‍ പലപ്രാവശ്യം തലയിടിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. വീടിന്റെ വാതിലും ടെലിവിഷനും അടിച്ചു തകര്‍ത്തു.
നാട്ടുകാർ ചേർന്നാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഒളിവില്‍പോയ ഇയാളെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. എസ്‌ഐമാരായ എം പി സുധീര്‍, എം എസ് മുരളി, എഎസ്‌ഐ പി എ ഷാഹിര്‍, പി എ അനൂപ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.