കണ്ണൂര്‍: എസ്‌ഡിപിഐയ്ക്കുവേണ്ടി സിപിഎം നേതാക്കള്‍ വക്കാലത്ത് പറയുന്നത് ആകസ്മികമോ നാക്കുപിഴയോ അല്ല മറിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനപ്രകാരമാണെന്ന് തുറന്നടിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എംവി ഗോവിന്ദന്റെ പ്രസ്താവന ഇടത്- ജിഹാദി സഖ്യം വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് ഏറ്റവും അപകടകരമായ വര്‍ഗ്ഗീയതയെന്നും അതിനെ പ്രതിരോധിക്കാനാണെന്ന പേരിലാണ് ന്യൂനപക്ഷ വര്‍ഗ്ഗീയതയെന്നും. ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായാണ് സംഘര്‍ഷമുണ്ടാകുന്നതെന്നും നേരത്തെ, മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞിരുന്നു
അതേസമയം, മന്ത്രിയുടെ വാക്കുകൾ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ തഴുകിത്തലോടുകയും ഭീകരവാദികളെ വെള്ളപൂശുകയുമാണ് ചെയ്യുന്നതെന്ന് പികെ കൃഷ്ണദാസ് ആരോപിച്ചു. കൂടാതെ പാലക്കാട് എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍, അതിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ വ്യഗ്രത സിപിഎം നേതാക്കള്‍ക്കായിരുന്നെന്നും കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.