തിരുവനന്തപുരം- കണ്ണൂരിൽ തനിക്കെതിരെ കരിങ്കോടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതല്ല, മറിച്ച് അവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന വിചിത്ര വാദവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓടുന്ന വാഹനത്തിനു മുന്നിൽ ചാടി വീണ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രക്ഷിക്കാനാണ് സി.പി.എം പ്രവർത്തകരും പോലീസുകാരും ശ്രമിച്ചതെന്നാണ് മുഖ്യൻ്റെ പക്ഷം. എന്നാൽ, രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോ നാട്ടുകാർ കണ്ടതോടെ വെട്ടിലായിരിക്കുകയാണ് സി.പി.എം. പുതിയ ന്യായീകരണം ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.
ചെടിച്ചട്ടി കൊണ്ടും തടിക്കഷ്ണം കൊണ്ടും അടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കരിങ്കോടി കാണിച്ചവർ. ഇതിൽ വനിതകളടക്കമുള്ളവരുമുണ്ട്. ബസ്സിന് മുന്നിൽ ചാടിയവരെ മാതൃകാപരമായി രക്ഷിക്കാനാണ് അവിടെ ഉണ്ടായിരുന്നവർ ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. പോലീസിൻ്റെ മുന്നിൽവച്ച് സി.പി.എം പ്രവർത്തകർ യൂത്ത്കോൺഗ്രസുകാരെ പിടിച്ചുവച്ച് അടിക്കുകയും ചെടിച്ചട്ടി ഉപയോഗിച്ച് മാരകമായി ഇടിക്കുന്നതിൻ്റെയും വീഡിയോ ആണ് മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതോടെ രക്ഷിക്കാനെത്തിയവരുടെ ശിക്ഷണ രീതിയാണ് നാടെങ്ങും കണ്ടത്. വനിതാ പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ചാണ് ബസിലേക്ക് മാറ്റിയത്.
കണ്ണൂർ കളക്ട്രേറ്റിന് സമീപം നവ കേരള സദസിൻ്റെ വേദിയിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശക്തമായി പ്രതികരിച്ചു. ക്രിമിനൽ മനസുള്ളതുകൊണ്ടാണ് കരിങ്കൊടി കാട്ടിയവരെ അക്രമിച്ചതിന് മുഖ്യമന്ത്രി ന്യായീകരിക്കുന്നതെന്നും ഇത്തരത്തിലാണ് സമീപനമെങ്കിൽ നേതാക്കൾ കരിങ്കോടിയുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.