ദില്ലി: പ്രതിരോധ രംഗത്ത് നിർണായക നേട്ടവുമായി വ്യോമസേന. തദ്ദേശീയമായി നിർമ്മിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യൻ വ്യോമസേന. ട്വിറ്ററിലൂടെ വ്യോമസേനയാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ സന്തോഷ വാർത്ത പങ്കുവച്ചത്.
ബ്രഹ്മോസിന്റെ എക്‌സറ്റെൻഡ് റേഞ്ച് (ഇആർ) പതിപ്പാണ് സേന വിക്ഷേപിച്ചത്. ബംഗാൾ ഉൾക്കടലിൽ ആയിരുന്നു പരീക്ഷണം. സുഖോയ് 30 എംകെഐ യുദ്ധ വിമാനത്തിൽ നിന്നായിരുന്നു ദീർഘ ദൂര മിസൈൽ തൊടുത്തത്. 1,500 കിലോ മീറ്റർ അകലെയായിരുന്നു ലക്ഷ്യം സ്ഥാപിച്ചിരുന്നത്. ആദ്യമായിട്ടാണ് ഇത്രയും അകലെ ലക്ഷ്യം സ്ഥാപിച്ച് ബ്രഹ്മോസിന്റെ പുതിയ പതിപ്പ് പരീക്ഷിക്കുന്നത്. നേരത്തെ ഇതിനേക്കാൾ കുറഞ്ഞ ദൂരത്തിലായിരുന്നു പരീക്ഷണങ്ങൾ സംഘടിപ്പിച്ചിരുന്നത്. 1,500 കിലോ മീറ്റർ സഞ്ചരിച്ച് ലക്ഷ്യം ഭേദിച്ചതോടെ നിർണായക നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് വ്യോമസേന വ്യക്തമാക്കി.
മിസൈലിന്റെ ഇആർ റേഞ്ച് വേരിയന്റിന് സൂപ്പർ സോണിക് വേഗതയിൽ ആക്രമണം നടത്താൻ കഴിയും. 400 മുതൽ 500 വരെ കിലോമീറ്റർ പരിധിയിൽ കരയിലും കടലിലും ആക്രമിക്കാൻ വിപുലീകൃത-റേഞ്ചിന് സാധിക്കും. അതേസമയം, റഷ്യയുമായി സഹകരിച്ചാണ് വായുവിൽ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് ദീർഘദൂര മിസൈൽ ഇന്ത്യ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. സ്വന്തം ഉപയോഗത്തിനും വിദേശരാജ്യങ്ങളിലേക്ക് വിൽപ്പന നടത്തുന്നതിനും വേണ്ടിയാണ് പുതിയ മിസൈലിന്റെ നിർമ്മാണം.