ദില്ലി: പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ച. കാറിൽ പോവുകയായിരുന്ന ഡെലിവറി ഏജന്റിനേയും സഹപ്രവർത്തകനേയും തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ നാലംഗ സംഘം രണ്ടു ലക്ഷത്തോളം രൂപ കവര്‍ന്നത്. പ്രഗതി മൈതാനം തുരങ്കത്തിനുള്ളിലാണ് കവർച്ച നടന്നത്.
ചെങ്കോട്ടയിൽനിന്ന് സ്വകാര്യ ഓൺലൈൻ ടാക്സി വിളിച്ച ഇരുവരേയും ഗുഡ്ഗാവിലേക്കുള്ള യാത്രാമധ്യേ തടഞ്ഞുനിർത്തിയായിരുന്നു കവർച്ച. റിങ് റോഡ് ടണലിൽ കയറിയപ്പോൾ മുതൽ രണ്ട് ബൈക്കിലായി നാല് പേർ പിന്തുടർന്നിരുന്നു. തുരങ്കത്തിലെ വളവിൽ വച്ച് ബൈക്കുകൾ വട്ടംനിർത്തിയാണ് കാർ തടഞ്ഞത്. ബൈക്കിന്റെ പിന്നിലുണ്ടായിരുന്നവർ ഇറങ്ങി ഡ്രൈവർക്കും കൂടെയുണ്ടായിരുന്നയാൾക്കും നേരെ തോക്കുചൂണ്ടി പണം അപഹരിക്കുകയായിരുന്നു. ഡെലിവറി ഏജന്റ് പട്ടേൽ സാജൻ കുമാറിന്റെ പരാതിയിൽ കേസെടുത്തതായി ദില്ലി പോലീസ് അറിയിച്ചു.