തിരുവനന്തപുരം : വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. വിവിധ കേസുകളില്‍ മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെയാണ് സമയപരിധി നിശ്ചയിച്ചത്.ഇതോടെ ഇനിമുതല്‍ ഏത് കേസിലും ഒരു വര്‍ഷത്തിന് മുകളില്‍ വിജിലന്‍സ് അന്വേഷണം നീളില്ല . വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം കാര്യക്ഷമമാക്കാനും കുറ്റപത്രം സമര്‍പ്പിക്കുന്നത് അടക്കമുള്ള കോടതി നടപടികള്‍ വേഗത്തിലാക്കാനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്.അനധികൃത സ്വത്ത്‌സമ്പാദനവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം.
പുതിയ നിർദേശപ്രകാരം ട്രാപ്പ് കേസുകള്‍ക്ക് ആറുമാസമാണ് സമയപരിധി നിശ്ചയിച്ചത്. മിന്നല്‍ പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥന്‍ ഒരുമാസത്തിനകം ശുപാര്‍ശകള്‍ നല്‍കുകയും അന്വേഷണത്തിന് മുമ്പുള്ള രഹസ്യാന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കുകയും വേണം. ട്രാപ്പ് കേസുകളില്‍ അടക്കം കുടുങ്ങുന്ന ഉദ്യോഗസ്ഥര്‍ നിയമനടപടികളുടെ നൂലാമാലകള്‍ പഴുതാക്കി രക്ഷപ്പെടുന്നത് പതിവായിരുന്നു. അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചതോടെ കുറ്റപത്രം വൈകുന്നത് ഒഴിവാകും ഇതോടെ ഈ കാലതാമസം മുതലെടുത്ത് പ്രതികള്‍ ജാമ്യം നേടുന്നതടക്കമുള്ള വീഴ്ചകൾ ഒഴിവാക്കാനും സാധിക്കും