ദില്ലി: അതിവേഗത്തിലെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികനായ ജ്വല്ലറി ഷോപ്പ് ഉടമക്ക് ദാരുണാന്ത്യം. 20കാരനായ ദീപാൻഷു വെർമയാണ് കൊല്ലപ്പെട്ടത്. ഇടിച്ച കാറിന് മുകളിലേക്ക് തെറിച്ചുവീണ ദീപാൻഷുവുമായി മൂന്ന് കിലോമീറ്ററാണ് കാർ സഞ്ചരിച്ചത്. സഹയാത്രികനായ ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. മുകുൽ എന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകട ശേഷം നിർത്താതെ പാഞ്ഞ കാറിന്റെ ദൃശ്യങ്ങൾ ദൃക്സാക്ഷികൾ ക്യാമറയിൽ ചിത്രീകരിക്കുകയായിരുന്നു. ദില്ലിയിലെ അതിസുരക്ഷയുള്ള വിഐപി മേഖലയായ കസ്തൂർ മാർഗിനും ടോൾസ്റ്റോയി മാർഗിനും ഇടയിലാണ് സംഭവം നടന്നത്.
അമിത വേഗതയിലെത്തിയ കാർ ബൈക്ക് യാത്രികരെ ഇടിക്കുകയായിരുന്നുവെന്നും തുടർന്ന് ഇടിയുടെ ആഘാത്തിൽ ഒരാൾ മുകളിലോട്ടുയർന്ന് കാറിന്റെ മേൽക്കൂരയിലും മറ്റൊരാൾ ദൂരേക്കും തെറിച്ചും വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ നിർത്തുന്നതിന് പകരം വേഗതകൂട്ടി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. റോഡിലുണ്ടായിരുന്നവർ ഒച്ചവെച്ചിട്ടും കാർ നിർത്തിയില്ലെന്നും ഇയാൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ദീപാൻഷുവിനെ കാർ ഡ്രൈവർ ഇന്ത്യാ ഗേറ്റിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.