ദില്ലി: ദില്ലിയിലെ മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ നഗരങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഒന്നിലധികം നഗരങ്ങളിലായി 40-ൽ അധികം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് തിരച്ചിൽ. മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 6-ന് ഡൽഹിയും മറ്റ് നഗരങ്ങളിലുമായി 35 ലധികം സ്ഥലങ്ങളിൽ ഇഡി ഇതിനു മുമ്പും പരിശോധന നടത്തിയിരുന്നു.
അഴിമതിയിലുൾപ്പെട്ട മദ്യ നിർമ്മാതാക്കൾ വ്യാപാരബന്ധങ്ങളിൽ ഏർപ്പെട്ടിരുന്ന സ്ഥലങ്ങളിലാണ് ഇഡിയുടെ പരിശോധന. 2021 നവംബറിലാണ് പുതിയ മദ്യനയം ആം ആദ്മി സർക്കൂാർ നടപ്പാക്കിയത്. എന്നാൽ അഴിമതി ആരോപണം ഉയരുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെ മദ്യനയം ജൂലൈയിൽ റദ്ദാക്കപ്പെട്ടു.
മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലും ഇതിന് മുമ്പ് ഇഡി റെയ്ഡ് നടത്തിയിരുന്നു. മന്ത്രിയുടെ ഫോണും ലാപ്ടോപ്പും ഇഡി പിടിച്ചെടുത്തു. പുതിയ മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേനയാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. അതേസമയം, മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടില്ലെന്ന ന്യായീകരണത്തിൽ തന്നെയാണ് മനീഷ് സിസോദിയയും ആം ആദ്മി പാർട്ടിയും.