ദില്ലി: രാജ്യത്ത് കേരളത്തിന് പുറമെ ദില്ലിയിലും മങ്കി പോക്സ് റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് കേന്ദ്രം. ഇന്ന് വൈകുന്നേരമാണ് ദില്ലിയിൽ ഉന്നതതല യോഗം ചേരുക. ദില്ലിയിൽ രോഗം സ്ഥിരീകരിച്ചയാൾക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തെ വളരെ ജാഗ്രതയോടെയാണ് ആരോഗ്യവിഭാഗം നോക്കിക്കാണുന്നത്.
രോഗബാധയുണ്ടായ സാഹചര്യത്തിൽ കേരളത്തിൽ നൽകിയ നിർദ്ദേശങ്ങൾ രാജ്യത്താകെ കർശനമായി നടപ്പാക്കിയേക്കും. കൂടാതെ രോഗബാധ കൂടുതൽ പേരിലേക്ക് പകരാതിരിക്കാനുള്ള നടപടിക്രമങ്ങളും സ്വീകരിക്കും.
പശ്ചിമ ദില്ലി സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കഴിഞ്ഞ മൂന്ന് ദിവസമായി ദില്ലി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. ഇതോടെ രാജ്യത്ത് സ്ഥീരീകരിക്കുന്ന നാലാമത്തെ കേസാണിത്. പനിയും, ത്വക്കിൽ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.
പരിശോധനാ ഭലം ലഭിച്ചതോടെയാണ് ഇന്ന് രോഗം സ്ഥീരീകരിച്ചത്. നിലവിൽ രോഗിയെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ ചികിത്സച്ചവർ അടക്കം നിരീക്ഷണത്തിലാണ്.