കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ റൺവേ എന്‍ഡ് സേഫ്റ്റി ഏരിയ വിപുലീകരണത്തിനായി
ഭൂമിയേറ്റെടുക്കൽ നടപടിയിൽ വീട് നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക കൂട്ടിനല്‍കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പത്ത് ലക്ഷം രൂപ അധികമായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
64 വീടുകളും ഒരു അങ്കണവാടി കെട്ടിടവുമാണ് ഭൂമിയേറ്റെടുക്കുമ്പോൾ നഷ്ടമാകുക. വീടുകള്‍ക്ക് പൊതുമരാമത്ത് നിശ്ചയിച്ച തുകയ്ക്കു പുറമേ 4,60,000 രൂപകൂടി അധികം നല്‍കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന് ഉടമകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്നാണ് തുക പത്ത് ലക്ഷമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. വീടിന് സ്‌ക്വയര്‍ഫീറ്റിന് 3,000 രൂപയും സ്ഥലത്തിന് സെന്റിന് രണ്ടര ലക്ഷം രൂപയോളവുമാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനോടൊപ്പമാണ് പത്ത് ലക്ഷം രൂപ ഇപ്പോൾ അധികമായി അനുവദിച്ചിരിക്കുന്നത്.