Wednesday, May 8, 2024
spot_img

നിജ്ജാറിനെ കൊന്നത് പാകിസ്ഥാൻ ഐഎസ്ഐയോ? കൊല്ലപ്പെടുന്നതിന് 6 ദിവസം മുൻപ് കനേഡിയന്‍ ഇന്റലിജന്‍സുമായി നിജ്ജാര്‍ ബന്ധം പുലർത്തിയിരുന്നു എന്ന് മകൻ

ദില്ലി: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നതിന് 6 ദിവസം മുൻപ് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസുമായി (സിഎസ്ഐഎസ്) നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഇന്റലിജന്‍സ് വിഭാഗത്തിലെ സീനിയര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് നിജ്ജാറിന്റെ മകൻ ബൽരാജ് സിങ് വെളിപ്പെടുത്തി. നിജ്ജാറിന്റെ കൊലപാതകത്തിൽ പാകിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിന് (ഐഎസ്ഐ) പങ്കുണ്ടെന്ന് ഇന്ത്യ അറിയിച്ചതിനു പിന്നാലെയാണ് മകന്റെ വെളിപ്പെടുത്തൽ.

ഭാരതത്തെ പ്രതിരോധത്തിലാക്കാനായി നിജ്ജാറിനെ കൊലപ്പെടുത്താൻ ഐഎസ്‌ഐ ആഗ്രഹിച്ചിരിക്കാമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. കാനഡയിലെ ഐഎസ്‌ഐ നേതാക്കളായ രഹത് റാവുവും താരിഖ് കിയാനിയുമാണ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഐഎസ്‌ഐയ്ക്കുവേണ്ടി കാഡനയിലെ കൂടുതൽ ദൗത്യങ്ങളും ചെയ്യുന്നത് ഇവർ രണ്ടുപേരുമാണ്.

ഇന്ത്യയിൽ നിന്ന് വരുന്നവരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടവരുമായ ഭീകരരെ പോലും ഇവർ നിയന്ത്രിക്കുന്നുണ്ടായിരുന്നു. ‘ബിസിനസ്’ കാരണങ്ങളാലും കൂടുതൽ സ്വാധീനമുണ്ടാക്കാനുമായി റാവുവും കിയാനിയും നിജ്ജാറിനെ കൊല്ലാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കാമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

നിജ്ജാറുമായി അടുത്തിടപഴകുന്നത് അജ്ഞാതർക്ക് അസാധ്യമാണ്. നിജ്ജാർ വളരെ ശ്രദ്ധാലുവാണ്. ഇയാൾക്കു ചുറ്റും അംഗരക്ഷകരും ഉണ്ടാകും. എന്നാൽ, നിജ്ജാറിന് തൊട്ടടുത്തായി നിരവധി മുൻ ഐഎസ്‌ഐ ഉദ്യോഗസ്ഥർ താമസിക്കുന്നുണ്ടായിരുന്നു. മേജർ ജനറൽമാർ മുതൽ ഹവിൽദാർമാർ വരെയുള്ള മുൻ ഐഎസ്‌ഐ ഉദ്യോഗസ്ഥർ ഇതിലുണ്ട്. നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ചുമതല ഇവരിൽ ആർക്കെങ്കിലും നൽകിയിരിക്കാമെന്നാണ് വിവരം എന്നും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.

Related Articles

Latest Articles