ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററുകൾ നശിപ്പിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. ആലപ്പുഴ എസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇക്കഴിഞ്ഞ 29-ാം തീയതിയാണ് ഹരിപ്പാട് ആർകെ ജംഗ്ഷന് സമീപത്തും ബസ് സ്റ്റാൻഡിലും പതിച്ചിരുന്ന പോസ്റ്ററുകളും ഫ്‌ളക്‌സ് ബോർഡുകളും നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ശോഭാ സുരേന്ദ്രന്റെ തലയ്‌ക്ക് പകരം സിപിഎം സ്ഥാനാർത്ഥിയുടെ തലയുടെ ചിത്രം വെട്ടി ഒട്ടിക്കുകയായിരുന്നു.
തന്റെ പോസ്റ്ററുകൾ നശിപ്പിക്കുന്നതിന് പിന്നിൽ എഎം ആരിഫിന്‍റെ പ്രത്യേക സംഘമാണെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. കീറിയ സ്ഥലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ ഇനിയും വരുമെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശോഭാ സുരേന്ദ്രൻ അറിയിക്കുകയും ചെയ്തിരുന്നു.