മഹാരാഷ്ട്ര: ക്ലിനിക്കിന്റെ വാതിൽ തുറക്കാൻ വൈകിയെന്ന് ആരോപിച്ച് ഡോക്ടർക്കും മകനും മർദ്ദനം. രോഗികളുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സെപ്തംബർ 6 ന് മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം.
സാങ്വിയിൽ ഡോ. യുവരാജ് ഗെയ്‌ക്‌വാദ് വീടിന് പുറത്ത് നടത്തുന്ന ക്ലിനിക്കിലാണ് സംഭവം. കുടുംബത്തോടൊപ്പം അത്താഴം കഴിക്കുന്നതിനിടെ ഒരു സംഘം ആളുകൾ വീട്ടിലേക്ക് അതിക്രമിച്ച് കയറി മർദിക്കുകയായിരുന്നുവെന്ന് ഗെയ്‌ക്‌വാദ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വാതിൽ തുറക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു മർദനം. അക്രമികൾ വീടിൻ്റെ ജനൽ ചില്ല് തകർത്തു.
ഡോക്ടറെ മർദിച്ചതിന് നാല് പേർക്കെതിരെ മലേഗാവ് പൊലീസ് കേസെടുത്തു. പരാതിയിൽ അന്വേഷണം നടന്നുവരികയാണ്.