ദില്ലി: വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനായി ഒരു മാദ്ധ്യമപ്രവർത്തക കഴുത്തറ്റം വെള്ളത്തിൽ കിടക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ശരീരത്തിൽ സുരക്ഷാ ട്യൂബ് ധരിച്ചുകൊണ്ടാണ് മാദ്ധ്യമപ്രവർത്തക റിപ്പോർട്ടിങ് ചെയ്യുന്നത്. വീഡിയോയിൽ ഒരു റെസ്ക്യൂ ബോട്ടിൽ ഏതാനും എൻഡിആർഎഫ് ഉദ്യോഗസ്ഥരെ അവരുടെ അടുത്ത് കാണാൻ സാധിക്കുന്നുണ്ട്. അവരിൽ ഒരാളാണ് സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മാദ്ധ്യമപ്രവർത്തക ക്യാമറയ്ക്ക് പോസ് ചെയ്യുമ്പോൾ മറ്റൊരു എൻഡിആർഎഫ് ഉദ്യോഗസ്ഥൻ അവരുടെ ചിത്രങ്ങൾ എടുക്കുന്നതും വീഡിയോയിൽ കാണാം.
ഈ വീഡിയോ വൈറലായതോടെ നാട്ടുകാർ പ്രതിക്ഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. “ഇത് എന്ത് തരം വാർത്താ റിപ്പോർട്ടിംഗാണ്? ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനും പകരം സർക്കാരിന്റെ പരിമിതമായ ബോട്ടുകൾ വാർത്താ റിപ്പോർട്ടിംഗിനായി ഉപയോഗിക്കുന്നു. ക്ഷമിക്കണം ഇത്തരം വാർത്തകൾ ഞങ്ങൾക്ക് ആവശ്യമില്ല” എന്ന് ഒരാൾ ട്വീറ്റ് ചെയ്തു.
എൻഡിആർഎഫ് ഉപകരണങ്ങൾ വ്യക്തിഗത ഉപയോഗത്തിന് ഉപയോഗിച്ചതിന് റിപ്പോർട്ടർക്കെതിരായി നിരവധി കമന്റുകളാണ് ഈ ട്വീറ്റിന് താഴേ വന്നത്. റിപ്പോർട്ടിന്റെ ഇത്തരം പ്രദർശനത്തിന്റെ പേരിൽ റിപ്പോർട്ടറെയും അവരുടെ വാർത്താ ചാനലിനെയും ചിലർ വിമർശിച്ചു.