തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഷോറൂമുകളിലും വീടുകളിലും ഓഫീസുകളിലും ഇ ഡി റെയ്‌ഡ്. കഴിഞ്ഞ ദിവസം ആരംഭിച്ച പരിശോധന രണ്ട് ദിവസമായിട്ടും ഇനിയും അവസാനിച്ചിട്ടില്ല. ജീവനക്കാരെയടക്കം പുറത്ത് പോകാൻ അനുവദിക്കാതെയാണ് റെയ്‌ഡ് പുരോഗമിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്‌ഡിൽ പങ്കെടുക്കുന്നത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ഇ ഡി സംസ്ഥാനത്തെ ജ്വല്ലറി ഗ്രൂപ്പുകളുടെ പ്രവർത്തനം നിരീക്ഷിച്ചു വരികയായിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലാണ് റെയ്‌ഡെന്നും സൂചനയുണ്ട്.
റെയ്‌ഡിൽ സുപ്രധാന തെളിവുകളും രേഖകളും പിടിച്ചെടുത്തതായി സൂചനയുണ്ട്, മാസങ്ങൾക്ക് മുമ്പാണ് മലബാർ ആസ്ഥാനമായുള്ള ജ്വല്ലറി ഗ്രൂപ്പിൽ ഇ.ഡി സമാനമായ റെയ്‌ഡ് നടത്തിയത്. റെയ്‌ഡിൽ അനധികൃതമായി കടത്തിക്കൊണ്ട് വന്ന സ്വർണ്ണം പിടിച്ചെടുത്തിരുന്നു. സ്വപ്‌ന സുരേഷും ശിവശങ്കറും പ്രതികളായ സ്വർണ്ണക്കടത്ത് കേസിലെ കടത്ത് സ്വർണ്ണമാണ് ജ്വല്ലറിയിൽ നിന്ന് പിടിച്ചെടുത്തത് എന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു.