Saturday, May 18, 2024
spot_img

പിണറായിയുടെ തലതിരിഞ്ഞ കോവിഡ് നിയന്ത്രണങ്ങൾ; ഒരു മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് എട്ടുപേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്തത് എട്ടുപേർ. സംസ്ഥാനം പൂർണ്ണമായി അടച്ചിട്ട രണ്ടാം ലോക്ക് ഡൗണിന് പിന്നാലെയാണ് ആത്മഹത്യകൾ പെരുകിയത്. ലോക്ക്ഡൗൺ താറുമാറാക്കിയ സാമ്പത്തികാവസ്ഥയാണ് തുടർച്ചയായ ആത്മഹത്യകൾക്ക് പിന്നിലെ ഒന്നാമത്തെ കാരണം.

ജൂൺ 21 ന് തിരുവനന്തപുരം നന്തൻകോടായിരുന്നു ആദ്യ മരണം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാർ, ഭാര്യ രഞ്ജു, മകൾ അമൃത എന്നിവരെ നന്തൻകോട്ടെ വാടക വീട്ടിൽ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചാലയിൽ സ്വർണപ്പണിക്കാരനായിരുന്ന മനോജ് കുമാറിന്റെയും കുടുംബത്തിന്റെയും മരണകാരണം കോവിഡ് കാലം സൃഷ്ടിച്ച സാമ്പത്തിക ബാധ്യതകൾ തന്നെ. വാഹനവായ്പ മുടങ്ങിയപ്പോൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയാണ് ഏലം കർഷകനായ സന്തോഷിന്റെ ജീവനെടുത്തത്.

അതിനുപിന്നാലെ തുടരെത്തുടരെ ആത്മഹത്യകൾ സംസ്ഥാനത്തെ പല ജില്ലകളിലായി റിപ്പോർട്ട് ചെയ്തു. ഇന്ന് വയനാട്ടിൽ ഒരു ബസുടമ സാമ്പത്തിക ബാധ്യത മൂലംവിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഒരു ബേക്കറി ഉടമയും കടബാധ്യത മൂലം ആത്മഹത്യ ചെയ്തിരുന്നു. ഇരുമ്പുപാലം സ്വദേശി ജി വിനോദിനെയാണ് ഇന്നലെ രാവിലെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കച്ചവട ആവശ്യങ്ങൾക്ക് വിനോദ് ചില സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. കാറ്റഗറി സി യിൽ ഉൾപ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയിൽ ആഴ്ചയിൽ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതി. ഇത് മൂലം വ്യാപാരികൾ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. ധനകാര്യ സ്ഥാപനങ്ങൾ വായ്‌പ തുക തിരിച്ചടക്കാൻ വലിയ സമ്മർദ്ദവും ചെലുത്തുന്നുണ്ടായിരുന്നു. ഇതുപിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.

സംസ്ഥാനത്തെ അനാവശ്യമായ നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ വലയുകയാണ്. കട ബാധ്യത മൂലം ജൂലൈ 17ന് പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്‌തിരുന്നു. ഈ മേഖലയിൽ നിന്നും അഞ്ചുപേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. ഇതിനെതിരെ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു.

അതേസമയം കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ നൽകിയ കേരളം സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതിയും രംഗത്തെത്തിയിരുന്നു. ഡി കാറ്റഗറി പ്രദേശങ്ങളിലെ ഇളവുകൾ ഭീതിപ്പെടുത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോ‍ർട്ട് ചെയ്യുന്ന കേരളത്തിലെന്നിരിക്കെ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ ഹ‍ർജി എത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles