ന്യൂയോര്‍ക്ക് : മുൻ ഉടമകൾ ട്വിറ്ററിൽ നിന്ന് വിലക്കിയ ട്രംപിനെ വീണ്ടും തിരിച്ചെടുക്കണോ എന്ന പോളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ട്വിറ്റർ ചീഫ് എലോൺ മസ്ക്. ട്രംപിന് വീണ്ടും പ്രവേശനം നൽകണോ എന്ന് അഭിപ്രായ പ്രകടനം നടത്താവുന്ന പോളാണ് മസ്ക് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് എലോൺ മസ്കിന്റെ ഇത്തരത്തിലെ ട്വീറ്റ്. എന്നാൽ ട്രംപിനെ വീണ്ടും ട്വിറ്ററില്‍ തിരികെയെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് പരക്കെ ഉയരുന്ന അഭിപ്രായം.
നിലവിൽത്തന്നെ 25 ലക്ഷത്തോളം പേർ പോളിനോട് പ്രതികരിച്ചു കഴിഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരം 60 ശതമാനം പേര്‍ ട്രംപിനെ തിരിച്ചെത്തിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇനിയും പോളിൽ സ്ഥിതി ഗതികൾ മാറി മറിയാനുള്ള സാധ്യതകൾ ഉണ്ട്. അക്രമവും വിദ്വേഷ പ്രചരണവും പ്രോത്സാഹിപ്പിക്കുന്നതാണ് ട്രംപിന്റെ പോസ്റ്റുകൾ എന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വർഷം ട്രംപിനെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയത്.
കൂടുതൽ ആളുകളിലേക്ക് വളരാനുള്ള നെറ്റ് വർക്ക് ആയല്ല അഭിപ്രായ സ്വാതന്ത്രത്തിനാണ് ട്വിറ്റർ ഊന്നൽ നൽകുന്നതെന്ന് എലോൺ മസ്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ആളുകൾക്കിടയിൽ അക്രമവും വിദ്വേഷ പ്രചരണവും നടത്തുന്ന തരത്തിലുള്ള ട്വീറ്റുകളെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
എന്നാൽ, ഇനിയും ലാഭമുണ്ടാക്കിത്തുടങ്ങിയില്ലെങ്കിൽ ട്വിറ്റർ കമ്പനി കടക്കെണിയിലാകുമെന്ന് എലോൺ മസ്ക്. ട്വിറ്ററിലെ ജീവനക്കാരോടാണ് എലോൺ മസ്ക് ഇക്കാര്യം സൂചിപ്പിച്ചതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ട്വിറ്ററിൽ നടന്ന കൂട്ടപ്പിരിച്ചു വിടലിനു പിന്നാലെ 2 മുതിർന്ന ഉദ്യോഗസ്ഥരും ഈയിടെ രാജി വച്ചതായി വാർത്തകൾ വന്നിരുന്നു. ഇന്നലെ ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ലീ കിസ്‌നറുടെ രാജി കൂടി ആയതോടെ ആകെ ആശങ്കയിലാണ് കമ്പനിയുടെ കാര്യം. ചീഫ് പ്രൈവസി ഓഫീസറും ചീഫ് കംപ്ലെയന്‍സ് ഓഫീസറും രാജിവെച്ചെുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.