തിരുവനന്തപുരം: പി ജയരാജൻ ഉന്നയിച്ച കള്ളപ്പണ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. എല്ലാ പാർട്ടി ചുമതലകളിൽ നിന്നും ഒഴിയാൻ തയ്യാറെടുക്കുകയാണ് ജയരാജൻ. എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിനു ശേഷം ഇ പി ജയരാജൻ പാർട്ടിയിൽ സജീവമായിരുന്നില്ല. കണ്ണൂരിലെ റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പി ജയരാജൻ ഉന്നയിച്ചിരുന്നത്. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള പരാതികളാണ് ഇ പി ജയരാജനെ കുറിച്ച് പാർട്ടി സംസ്ഥാന സമിതിക്ക് ലഭിച്ചത്.
പാർട്ടി നേതൃസ്ഥാനത്തേക്ക് പുതിയ നേതൃത്വം വന്നപ്പോൾ മുതൽതന്നെ ഇ പി ജയരാജന് പരിഭവവും പ്രയാസങ്ങളും ഉണ്ടായിരുന്നു. പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടയ്ക്കാണ് ഇപ്പോൾ സാമ്പത്തിക ആരോപണങ്ങളും അദ്ദേഹത്തിന് നേരെ നീളുന്നത്. ഈ ഘട്ടത്തിലാണ് എൽ.ഡി.എഫ്. കൺവീനർ സ്ഥാനം അടക്കമുള്ള പദവികൾ ഒഴിയാൻ താൻ സന്നദ്ധനാണ് എന്ന കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചത്. പാർട്ടി നേതൃത്വത്തിന് മനസ്സിലാകുന്ന ഭാഷയിൽ എല്ലാം താൻ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളും ചികിത്സയും ചൂണ്ടിക്കാട്ടി അദ്ദേഹം പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഒക്ടോബർ മുതൽ ഒരു മാസത്തെ അവധിയെടുത്തിരുന്നെങ്കിലും അവധി കാലാവധി കഴിഞ്ഞിട്ടും ജയരാജൻ പാർട്ടിക്കൊപ്പം ചേർന്നിരുന്നില്ല. അതിനിടയിലാണ് ഗുരുതരമായ ആരോപണം ഉയരുന്നതും പാർട്ടി അന്വേഷണത്തിലേക്ക് കടക്കാനൊരുങ്ങുന്നതും. ഈ സാഹചര്യത്തിലാണ് രാജി സന്നദ്ധത.